ടൊറൻ്റോയിൽ 4 മില്യൺ ഡോളർ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിൽ; ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

By: 600110 On: Dec 5, 2025, 5:38 AM

 

നാല് മില്യൺ ഡോളറിൻ്റെ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ടൊറൻ്റോ പോലീസ് രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തു. ഒളിവിൽപോയ മൂന്നാമതൊരു പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. 'സിന്തറ്റിക് ഐഡൻ്റിറ്റി' എന്ന സങ്കീർണ്ണമായ പുതിയൊരു തരം തട്ടിപ്പാണ് ഇവിടെ അരങ്ങേറിയത്. യഥാർത്ഥ വ്യക്തിഗത വിവരങ്ങൾക്കൊപ്പം വ്യാജ വിവരങ്ങൾ കൂട്ടിച്ചേർത്ത് പുതിയ കള്ള ഐഡൻ്റിറ്റികൾ സൃഷ്ടിക്കുന്ന രീതിയാണിത്. ഈ വ്യാജ ഐഡൻ്റഇറ്റികൾ ഉപയോഗിച്ച് ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലെ വീടുകൾക്കായി വായ്പകൾ സംഘടിപ്പിച്ചതായി പോലീസ് പറയുന്നു.

നിയമവിരുദ്ധമായി ലഭിച്ച പണം ഒളിപ്പിക്കാനും കൈമാറ്റം ചെയ്യാനും ഈ വീടുകൾ ദുരുപയോഗം ചെയ്തു. ഒരു ബാങ്ക് സംശയാസ്പദമായ നിരവധി അക്കൗണ്ടുകൾ കണ്ടെത്തിയതിനെ തുടർന്ന് 2022 ഒക്ടോബറിലാണ് ഈ തട്ടിപ്പ് ആദ്യമായി പുറത്തുവരുന്നത്. കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്ന ഒരാളാണ് ഈ വ്യാജ അക്കൗണ്ടുകളിൽ പലതും തുറന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2016 മുതൽ നീണ്ടുനിന്ന ഈ തട്ടിപ്പിൽ 680-ൽ അധികം വ്യാജ ഐഡൻ്റിറ്റികളാണ് ഉപയോഗിക്കപ്പെട്ടത്. ഇവ ഉപയോഗിച്ച് ഒൻ്റാരിയോയിലുടനീളമായി നൂറുകണക്കിന് ബാങ്ക്, ക്രെഡിറ്റ് അക്കൗണ്ടുകൾ തുറന്നു.

"പ്രൊജക്റ്റ് ഡെജാ വു" എന്ന പേരിൽ 2024 ഏപ്രിലിൽ നടന്ന അന്വേഷണത്തിൽ 12 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും 100-ൽ അധികം കുറ്റങ്ങൾ ചുമത്തുകയും ചെയ്തിരുന്നു. ഇപ്പോൾ അറസ്റ്റിലായ ബ്രാംപ്ടണിൽ നിന്നുള്ള 55-കാരനായ മിസ്ബാ അക്രം, 28-കാരനായ സഖ്ലൈൻ അക്രം എന്നിവർക്കെതിരെ 10 വഞ്ചനാക്കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. നാല് വഞ്ചനാക്കുറ്റങ്ങൾ നേരിടുന്ന 'ചൗധരി അക്രം' എന്നും അറിയപ്പെടുന്ന 59-കാരനായ മുഹമ്മദ് അക്രമിന് വേണ്ടിയും പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.