കാൽഗറിയിലും ക്ലെയർഷോമിലും മീസിൽസ് പടരാനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പുമായി ആൽബർട്ട ഹെൽത്ത് സർവ്വീസസ്. മീസിൽസ് ബാധിച്ചൊരാൾ രോഗം പകരാൻ സാധ്യതയുള്ള സമയത്ത് പൊതുസ്ഥലങ്ങളിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ്. 2025 നവംബർ 22-ന് ആംസ്റ്റർഡാമിൽ നിന്ന് കാൽഗറിയിലേക്ക് വന്ന KLM ഫ്ലൈറ്റ് 677-ൽ ഇയാൾ യാത്ര ചെയ്തിരുന്നു. വിമാനം ആംസ്റ്റർഡാമിൽ നിന്ന് രാവിലെ 4:54 ന് (MST)പുറപ്പെട്ട് കാൽഗറി ഇൻ്റർനാഷണൽ എയർപോർട്ടിൽ ഉച്ചയ്ക്ക് 1:29 ന് എത്തി.
അതിനാൽ നവംബർ 22-ന് ഉച്ചയ്ക്ക് ഒന്നരയ്ക്കും 4:15 p.m.നും ഇടയിൽ കാൽഗറി എയർപോർട്ടിലെ ഇൻ്റർനാഷണൽ അറൈവൽ ടെർമിനലിലോ, കസ്റ്റംസ്, അല്ലെങ്കിൽ ബാഗേജ് ഏരിയകളിൽ ഉണ്ടായിരുന്നവർക്ക് രോഗം പകരാൻ സാധ്യതയുണ്ട്. അതേ വ്യക്തി നവംബർ 24 ന് വൈകുന്നേരം 5:43 മുതൽ രാത്രി 10:23 വരെ ക്ലെയർഷോം ജനറൽ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലും സന്ദർശനം നടത്തിയിട്ടുണ്ട്. 1970-ലോ അതിനുശേഷമോ ജനിച്ചവരും, രണ്ടിൽ താഴെ മീസിൽസ് വാക്സിൻ ഡോസുകൾ എടുത്തവരുമായ ആളുകൾക്ക് രോഗം വരാനുള്ള സാധ്യതയുണ്ടെന്ന് AHS പറയുന്നു.
പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവപ്പ്, തുടങ്ങിയവയാണ് മീസിൽസിൻ്റെ സാധാരണ ലക്ഷണങ്ങൾ. രോഗം പകരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർക്ക് ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയാണെങ്കിൽ, വീട്ടിൽ തന്നെ കഴിയണമെന്ന് നിർദ്ദേശമുണ്ട്. കൂടാതെ ഡോക്ടറെയോ ആശുപത്രിയെയോ സന്ദർശിക്കുന്നതിന് മുമ്പ് ഫോണിൽ വിളിച്ച് വിവരമറിയിക്കുകയും വേണം. മീസിൽസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പടരുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ ഊന്നിപ്പറയുന്നു. രോഗം തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗം വാക്സിനേഷൻ ആണെന്നും ആരോഗ്യ ഉദ്യോഗസ്ഥർ പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.