അഫ്ഗാന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസ നിര്‍ത്തിവെച്ച് യു.എസ്; അഭയാര്‍ഥി അപേക്ഷകളും തടഞ്ഞു

By: 600002 On: Nov 29, 2025, 8:10 AM



 

പി പി ചെറിയാന്‍

വാഷിങ്ടണ്‍ ഡി.സി: രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് നേരെ വെടിവെപ്പുണ്ടായതിനെ തുടര്‍ന്ന്, അഫ്ഗാന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ വ്യക്തികള്‍ക്കുമുള്ള വിസകള്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 'ഉടന്‍ പ്രാബല്യത്തില്‍' നിര്‍ത്തിവെച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.

'പൊതു സുരക്ഷ' ഉറപ്പാക്കുന്നതിന്റെ ഭാഗമായി അഫ്ഗാന്‍ പാസ്പോര്‍ട്ടില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വിസ നല്‍കുന്നത് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ 'എക്സി'ലൂടെ (X) സ്ഥിരീകരിച്ചു.

അടുത്ത കാലത്തേക്കുള്ള എല്ലാ അഭയാര്‍ഥി അപേക്ഷകളിന്മേലുള്ള തീരുമാനങ്ങളും തടഞ്ഞുവെച്ചതായി യു.എസ്. ഇമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച വാഷിങ്ടണ്‍ ഡി.സി.യില്‍ നടന്ന വെടിവെപ്പില്‍ ഒരു നാഷണല്‍ ഗാര്‍ഡ് അംഗം കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഈ ആക്രമണത്തിലെ പ്രധാന പ്രതി അഫ്ഗാന്‍ പൗരനായ റഹ്‌മനഉല്ല ലകന്‍വാല്‍ ആണെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് നടപടി.

'നമ്മുടെ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനേക്കാള്‍ വലിയ മുന്‍ഗണന യുണൈറ്റഡ് സ്റ്റേറ്റ്‌സിനില്ല,' സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രസ്താവനയില്‍ പറഞ്ഞു.