പൊതുസ്ഥലങ്ങളിൽ നിന്നും സ്കൂളുകളിൽ നിന്നും മതത്തെ അകറ്റി നിർത്തുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാൻ ക്യൂബെക്ക് സർക്കാർ. ഇതിൻ്റെ ഭാഗമായി "സെക്യുലറിസം 2.0" എന്ന പേരിൽ പുതിയ നിയമം അവതരിപ്പിക്കും. 2019-ൽ പാസാക്കിയ മതചിഹ്നങ്ങൾ നിരോധിക്കുന്ന നിയമത്തിൽ കൂടുതൽ വ്യവസ്ഥകൾ കൂട്ടിച്ചേർത്താണ് പുതിയ നിയമം കൊണ്ടുവരുന്നത്.
ഇതനുസരിച്ച് പൊതുസ്ഥലങ്ങളിലെ പ്രാർത്ഥന നിരോധിക്കും. ഡേകെയറുകളും സർവകലാശാലകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഹിജാബ്, തലപ്പാവ് തുടങ്ങിയ മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നത് തടയും. സർക്കാർ കോളേജുകളിലും സർവകലാശാലകളിലും പ്രാർത്ഥനാ മുറികൾ നിരോധിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ മുഖം മുഴുനും മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതും നിരോധിക്കും. സബ്സിഡി ലഭിക്കുന്ന ഡേകെയറുകളിൽ, ഹലാൽ പോലുള്ള, ഒരു പ്രത്യേക മതപാരമ്പര്യത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള ഭക്ഷണം നൽകാൻ അനുവദിക്കില്ല. പൊതു സ്ഥാപനങ്ങളുടെ ആശയവിനിമയങ്ങളിൽ മതചിഹ്നങ്ങൾ നിരോധിക്കും. ഉദാഹരണത്തിന്, ഹിജാബ് ധരിച്ചൊരു സ്ത്രീയെ കാണിക്കുന്ന സ്വാഗത പോസ്റ്ററുകൾ അനുവദിക്കില്ല.
നിയമപരമായ വെല്ലുവിളികളിൽ നിന്ന് ബില്ലിനെ സംരക്ഷിക്കാൻ സർക്കാർ 'നോട്ട് വിത്സ്റ്റാൻഡിംഗ് ക്ലോസ്' ഉപയോഗിച്ചേക്കാം. സ്വകാര്യ സ്കൂളുകൾക്ക് ഫണ്ടിംഗ് നൽകുന്നതിനെ പ്രീമിയർ ഫ്രാങ്കോയിസ് ലെഗോൾട്ട് പിന്തുണയ്ക്കുന്നുണ്ടെങ്കിലും അതിന് പുതിയ വ്യവസ്ഥകൾ ബാധകമാക്കും. ഈ വർഷം ആദ്യം പുറത്തിറക്കിയൊരു റിപ്പോർട്ടിലെ ശുപാർശകളുടെ പിൻബലത്തിലാണ് ഈ ബിൽ അവതരിപ്പിക്കുന്നത്.