നൂതന സാങ്കേതിക വിദ്യ, എഐ തുടങ്ങിയ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ച് കനേഡിയൻ സർക്കാർ. ദക്ഷിണാഫ്രിക്കയിൽ നടന്ന ജി20 ഉച്ചകോടിയിൽ വച്ചാണ് ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത്. പുതിയ കൂട്ടായ്മയ്ക്ക് ഓസ്ട്രേലിയ-കാനഡ-ഇന്ത്യ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ (ACITI) പങ്കാളിത്തം എന്നാണ് പേര് നൽകിയിരിക്കുന്നത്. വിതരണ ശൃംഖലകൾ വൈവിധ്യവത്കരിക്കുന്നതിനും, ഹരിത ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനും, പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്താനായി എഐയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി മൂന്ന് രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ 2026ൻ്റ തുടക്കത്തിൽ കൂടിക്കാഴ്ച നടത്തും. സാങ്കേതികവിദ്യക്കും ശുദ്ധ ഊർജ്ജത്തിനും അത്യന്താപേക്ഷിതമായ നിർണായക ധാതുക്കൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മൂന്ന് രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കും. നയതന്ത്ര പ്രശ്നങ്ങളെ തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിൽ രണ്ട് വർഷത്തോളം നീണ്ടു നിന്ന അകൽച്ചയ്ക്ക് ശേഷം ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ കാനഡ ശ്രമിക്കുന്നതിനിടയിലാണ് പുതി പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസ് ബഹിഷ്കരിച്ചെങ്കിലും, ജി20 ഉച്ചകോടിയിലെ മിക്ക നേതാക്കളും കാലാവസ്ഥാ വ്യതിയാനം, സ്ത്രീകളുടെ അവകാശങ്ങൾ, മിഡിൽ ഈസ്റ്റ് വിഷയങ്ങൾ എന്നിവയെ അഭിസംബോധന ചെയ്യുന്ന കൂട്ടായ പ്രഖ്യാപനത്തെ പിന്തുണച്ചു.