ബ്രാംപ്ടണിൽ കുടുംബ തർക്കത്തെത്തുടർന്ന് പിതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ മകനായി പീൽ റീജിയൺ പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. പ്രതി ആയുധധാരിയും അതീവ അപകടകാരിയുമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. 2025 നവംബർ 22-ന് വൈകുന്നേരം ബൊവൈർഡ് ഡ്രൈവിനും ഹൈവേ 410-നും സമീപമുള്ള ക്ലിയർജോയ് സ്ട്രീറ്റിലെ വീട്ടിലായിരന്നു സംഭവം. വെടിയേറ്റ നിലയിൽ കണ്ടെത്തിയ 50 വയസ്സിനടുത്ത് പ്രായമുള്ള വ്യക്തിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കൊല്ലപ്പെട്ടയാളുടെ മകനായ 25 വയസ്സുകാരൻ നിക്കോളാസ് ജഗ്ലാലാണ് കേസിലെ പ്രതി. ഇയാൾക്കെതിരെ കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും പോലീസ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മെലിഞ്ഞ ശരീരപ്രകൃതിയുള്ള സൗത്ത് ഏഷ്യൻ വംശജനായ ഇയാൾക്ക് കറുത്ത മുടിയും കൈകളിൽ ടാറ്റൂകളുമുണ്ട്. ഇയാളെ കണ്ടാൽ ആരും അടുത്ത് പോകാൻ ശ്രമിക്കരുതെന്നും, ഉടൻ തന്നെ 9-1-1-ൽ വിളിച്ച് വിവരം അറിയിക്കണമെന്നും പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതുവരെ അന്വേഷണം തുടരുമെന്നും, ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.