കാൽഗറിയിൽ ഇന്ത്യൻ കുടിയേറ്റ തടവുകാരൻ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു. കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന ഇന്ത്യൻ കുടിയേറ്റ തടവുകാരനായ ജഗ്ദീപ് സിംഗാണ് കൽഗറിയിലെ റോക്കി വ്യൂ ഹോസ്പിറ്റലിൽ വെച്ച് രക്ഷപ്പെട്ടത്. മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം.
ഓർഗനൈസ്ഡ് ക്രൈമിൽ ഏർപ്പെട്ടുവെന്ന സംശയത്തിൻ്റെ പേരിൽ ഇമ്മിഗ്രേഷൻ ആൻഡ് റെഫ്യൂജി പ്രൊട്ടക്ഷൻ ആക്ട് പ്രകാരം സിംഗുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ തുടരുകയാണ്. ഇയാളെ കണ്ടെത്താനായി സി.ബി.എസ്.എ ഇപ്പോൾ കൽഗരി പോലീസുമായി ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്. സംഭവത്തെത്തുടർന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി ഒരു പൊതു മുന്നറിയിപ്പ് പുറത്തിറക്കി. ജഗ്ദീപ് സിംഗിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ 911-ൽ വിളിച്ച് അറിയിക്കണമെന്നും, ഇയാളെ സ്വയം പിടികൂടാൻ ശ്രമിക്കരുത് എന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഒരു ഹോസ്പിറ്റലിൽ നിന്ന് തടവുകാരൻ രക്ഷപ്പെട്ട സംഭവം സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.