തെറ്റായ വീട്ടിലെത്തിയ ക്ലീനിംഗ് ജീവനക്കാരിയെ വെടിവെച്ച് കൊന്ന കേസ്; വീട്ടുടമക്കെതിരെ നരഹത്യാക്കുറ്റം

By: 600002 On: Nov 19, 2025, 2:01 PM



 

പി പി ചെറിയാന്‍

ലെബനന്‍ (ഇന്‍ഡ്യാന): തെറ്റിപ്പോയ ഒരു വീട്ടിലെത്തിയ ക്ലീനിങ് തൊഴിലാളിയായ മരിയ ഫ്‌ലോറിന്‍ഡ റിയോസ് പെരസ് ഡി വെലാസ്‌ക്വസിനെ (32) വെടിവെച്ചു കൊന്ന സംഭവത്തില്‍, വീട്ടുടമയായ കട്ട് ആന്‍ഡേഴ്‌സനെതിരെ (62) സ്വമേധയാ ഉള്ള നരഹത്യക്ക് (Voluntary Manslaughter) തിങ്കളാഴ്ച കുറ്റം ചുമത്തി.

നവംബര്‍ 5-ന് രാവിലെയാണ് സംഭവം. മറ്റൊരിടത്തേക്ക് പോകേണ്ട ക്ലീനിങ് സംഘം അബദ്ധത്തില്‍ ആന്‍ഡേഴ്‌സന്റെ വീട്ടുവാതില്‍ക്കല്‍ എത്തുകയായിരുന്നു. വാതില്‍ തുറക്കാന്‍ ശ്രമിക്കുന്ന ശബ്ദം കേട്ട് ഒരു മിനിറ്റിനുള്ളില്‍ ആന്‍ഡേഴ്‌സണ്‍ മുന്നറിയിപ്പില്ലാതെ വാതിലിലൂടെ വെടിയുതിര്‍ക്കുകയായിരുന്നു.

മരണകാരണമായ ഈ സംഭവം, സ്വയരക്ഷയ്ക്കായി മാരകശക്തി ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന 'സ്റ്റാന്‍ഡ്-യുവര്‍-ഗ്രൗണ്ട്' (Stand-Your-Ground) നിയമത്തിന്റെ പരിധിയില്‍ വരുമോ എന്നതിനെക്കുറിച്ചുള്ള നിയമപരമായ പരീക്ഷണം കൂടിയാണ്.

കുറ്റം തെളിഞ്ഞാല്‍ 10 മുതല്‍ 30 വര്‍ഷം വരെ തടവും 10,000 ഡോളര്‍ പിഴയും ലഭിച്ചേക്കാം.