ഒൻ്റാരിയോയിൽ ചികിത്സാ സംവിധാനങ്ങൾക്കെതിരെയുള്ള രോഗികളുടെ പരാതികൾ വർദ്ധിക്കുന്നു. കഴിഞ്ഞ വർഷം റെക്കോർഡ് എണ്ണം കേസുകളാണ് അന്വേഷണ വിധേയമാക്കിയത്. 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ 4,886 പരാതികളാണ് പേഷ്യൻ്റ് ഓംബുഡ്സ്മാൻ്റെ ഓഫീസിൽ ലഭിച്ചത്. ഇത് മുൻ വർഷത്തേക്കാൾ 10 ശതമാനം കൂടുതലാണ്. മിക്ക പരാതികളും ആശുപത്രികളുമായി ബന്ധപ്പെട്ടവയായിരുന്നു, ബാക്കിയുള്ളവ ദീർഘകാല പരിചരണം , ഹോം കെയർ, സർജിക്കൽ സെൻ്ററുകൾ എന്നിവയുമായി ബന്ധപ്പെട്ടവയാണ്.
ഓംബുഡ്സ്മാൻ ചില പരാതികളിൽ അന്വേഷണങ്ങൾ പൂർത്തിയാക്കുകയും ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനായി 40 ശുപാർശകൾ മുന്നോട്ടു വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരു അന്വേഷണത്തിൽ, കാൻസർ രോഗമുണ്ടെന്ന് അറിയിക്കാതെ ഒരു രോഗിയെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് അയച്ചതായി കണ്ടെത്തി. ഒരു വർഷത്തിന് ശേഷമാണ് ഇത് കണ്ടെത്തുന്നത്, അപ്പോഴേക്കും രോഗം മൂർച്ഛിച്ചിരുന്നു. മോശമായ പെരുമാറ്റവും ആശയവിനിമയത്തിലെ പോരായ്മകളും കാരണം വേദന സഹിക്കാനാവാതെ ഒരു സ്ത്രീ എമർജൻസി റൂം വിട്ടുപോയതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രസവചികിത്സയെയും ഗൈനക്കോളജിയെയും കുറിച്ചുള്ള പരാതികളും 29 ശതമാനം വർദ്ധിച്ചിട്ടുണ്ട്.
രോഗി കേന്ദ്രീകൃതമായ രീതിയിൽ പരിചരണം മെച്ചപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയാണ് ഈ പ്രശ്നങ്ങൾ കാണിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പരാതികൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ പ്രവിശ്യയിലുടനീളമുള്ള രോഗികളുടെ സുരക്ഷയും ആരോഗ്യ പരിപാലനവും മെച്ചപ്പെടുത്താൻ നടപടികൾ എടുക്കുന്നുണ്ടെന്ന് ഒൻ്റാരിയോ സർക്കാർ അറിയിച്ചു