നികുതി വർദ്ധന വെട്ടിക്കുറയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കാൽഗറി സിറ്റി കൗൺസിൽ യോഗം ചേർന്നു. മുൻ കൗൺസിൽ തയ്യാറാക്കിയ 2026-ലെ നിർദ്ദിഷ്ട ബജറ്റ് ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്. ദൈനംദിന പ്രവർത്തനങ്ങൾക്കായി $4.6 ബില്യൺ ഡോളറും, വലിയ പദ്ധതികൾക്കായി $3.6 ബില്യൺ ഡോളറും ചെലവഴിക്കാൻ ലക്ഷ്യമിടുന്നതാണ് നിർദ്ദിഷ്ട ബജറ്റ്. അഫോഡബിൾ ഹൌസ്, ഡൗൺടൗൺ സുരക്ഷ, പോലീസ്, മെച്ചപ്പെട്ട പൊതുഗതാഗത സേവനങ്ങൾ എന്നിവയ്ക്കുള്ള പണം ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വസ്തു നികുതിയിൽ 3.6 ശതമാനം വർദ്ധനയ്ക്കും ബജറ്റിൽ ശുപാർശയുണ്ട്. അത്നടപ്പിലായാൽ ഒരു വീട്ടുടമയ്ക്ക് പ്രതിമാസം $18 ഡോളറോളം കൂടുതൽ നൽകേണ്ടി വരും. ഈ നികുതി വർദ്ധന പകുതിയായി കുറയ്ക്കാനാണ് മേയർ ജെറോമി ഫാർക്കാസ് ലക്ഷ്യമിടുന്നത്. സുരക്ഷ, ട്രാൻസിറ്റ്, ഭവനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ ദോഷകരമായി ബാധിക്കാതെ പണം ലാഭിക്കാനുള്ള വഴികൾ കൗൺസിൽ കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റിൽ മാറ്റങ്ങൾ വരുത്താൻ പരിമിതമായ സമയമേ ഉള്ളൂവെന്നും മേയർ ഫാർക്കാസ് വ്യക്തമാക്കി. ബജറ്റിന്മേലുള്ള ചർച്ച ഈ മാസം മുഴുവൻ തുടരും.
അടുത്തിടെ നടത്തിയൊരു സർവേ പ്രകാരം, മിക്ക കാൽഗറി നിവാസികൾക്കും നഗരത്തിലെ ജീവിതത്തിൽ സംതൃപ്തിയുണ്ടെങ്കിലും, സിറ്റി കൗൺസിലിലുള്ള വിശ്വാസം കുറവെന്ന് കണ്ടെത്തിയിരുന്നു. റോഡുകൾ, ഗതാഗതം, സുരക്ഷ, കുറ്റകൃത്യങ്ങൾ, അഫോർഡബിൾ ഹൌസ് എന്നിവയാണ് ആളുകൾ പരിഹരിക്കാൻ ആഗ്രഹിക്കുന്ന പ്രധാന വിഷയങ്ങളെന്നും സർവേ പറയുന്നു.