രണ്ടാം ലോകമഹായുദ്ധത്തിൻ്റെ ഓർമ്മകളിൽ റിമെംബ്രൻസ് ഡേ ആചരിച്ച് കാനഡ. ഇതിൻ്റെ ഭാഗമായി കാനഡയിലുടനീളം ചടങ്ങുകൾ നടന്നു. ഓട്ടവയിൽ നടന്ന ദേശീയ ചടങ്ങിൽ വിമുക്തഭടന്മാരുടെ മാർച്ച്, പ്രാർത്ഥനകൾ, ഗൺ സല്യൂട്ട്, റോയൽ കനേഡിയൻ എയർഫോഴ്‌സിൻ്റെ വ്യോമാഭ്യാസ പ്രകടനം എന്നിവ ഉൾപ്പെടുത്തിയിരുന്നു. പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. നമ്മുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്ന കനേഡിയൻ സേനാംഗങ്ങളുടെ സേവനത്തെ കാനഡ എന്നും ആദരിക്കുന്നുവെന്ന് പ്രധാനമന്ത്രി മാർക് കാർണി പറഞ്ഞു.
അതേ സമയം രണ്ടാം ലോകമഹായുദ്ധം അവസാനിച്ചിട്ട് എൺപത് വർഷങ്ങൾ പിന്നിടുമ്പോൾ, ആ യുദ്ധത്തിൽ പങ്കെടുത്ത കനേഡിയൻ വിമുക്തഭടന്മാരിൽ വളരെ കുറച്ചുപേർ മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. വെറ്ററൻസ് അഫയേഴ്‌സ് കാനഡയുടെ കണക്കനുസരിച്ച്, 667 സ്ത്രീകളും 3,024 പുരുഷന്മാരും ഉൾപ്പെടെ ഏകദേശം 3,691 പേർ മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്. കൊറിയൻ യുദ്ധത്തിൽ പങ്കെടുത്തവരിൽ ഏകദേശം 1,909 വിമുക്തഭടന്മാരാണ് അവശേഷിക്കുന്നത്.
1939 മുതൽ 1945 വരെ നീണ്ടുനിന്ന രണ്ടാം ലോക മഹായുദ്ധത്തിൽ 45,000-ത്തിലധികം കനേഡിയൻ സൈനികർ മരിക്കുകയും 55,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുദ്ധകാലത്ത്, കനേഡിയൻ ജനത ഭക്ഷ്യവസ്തുക്കളുടെ റേഷനിംഗ്, അടക്കമുള്ള വെല്ലുവിളികളെ അഭിമുഖീകരിച്ചിരുന്നു. കനേഡിയൻ വാർ മ്യൂസിയത്തിൽ “Last Voices of the Second World War” എന്ന പ്രദർശനം നടക്കുന്നുണ്ട്. അവിടെ സന്ദർശിക്കുന്നവർക്ക് ജീവിച്ചിരിക്കുന്ന വിമുക്തഭടന്മാരുടെയും കുടുംബങ്ങളുടെയും കഥകൾ കേൾക്കാൻ കഴിയും. ഈ പ്രദർശനം ജനുവരി 18 വരെ തുടരും.
യുദ്ധങ്ങൾക്കപ്പുറം, കാനഡയിലും സമീപ രാജ്യങ്ങളിലുമുണ്ടായ നിരവധി ദുരന്തങ്ങളിലും സൈന്യം സഹായവുമായി എത്തിയിട്ടുണ്ട്.. വെള്ളപ്പൊക്കം, കൊടുങ്കാറ്റുകൾ, കടലിലെ രക്ഷാപ്രവർത്തനങ്ങൾ, ഭൂകമ്പങ്ങൾ എന്നിവയിലെല്ലാം സൈന്യം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.