അവയവദാന പട്ടികയിൽ താഴെ: ഓട്ടോഇമ്മ്യൂൺ രോഗിയുടെ കരൾ മാറ്റിവെക്കാൻ വൈകുന്നു

By: 600110 On: Nov 11, 2025, 8:55 AM

കഴിഞ്ഞ 18 വർഷമായി ഓട്ടോഇമ്മ്യൂൺ രോഗം കാരണം കഷ്ടപ്പെടുകയാണ് കെലോന സ്വദേശിയാ ലിൻസെ റൈചെൽറ്റ് എന്ന വീട്ടമ്മ. പത്ത് മാസമായി കരൾ മാറ്റിവെക്കലിനായി കാത്തിരിക്കുകയാണ് ലിൻസെ. ട്രാൻസ്പ്ലാൻ്റ് പട്ടികയിൽ താഴെയായതിനാൽ രോഗം മൂർച്ഛിക്കുമ്പോഴും അവരുടെ ശസ്ത്രക്രിയ വൈകുകയാണ്. ഓട്ടോഇമ്മ്യൂൺ രോഗങ്ങളുടെ തീവ്രത പരിഗണിച്ച് ലിൻസെയ്ക്ക് മുൻഗണന നല്കാൻ നിലവിലെ സംവിധാനം അനുവദിക്കുന്നില്ല.

ലിൻസെ അതീവ ഗുരുതരാവസ്ഥയിലാണെന്നും പരമാവധി ആറ് മാസം മാത്രമേ ജീവിച്ചിരിക്കാൻ സാധ്യതയുള്ളൂ എന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. എങ്കിലും, രോഗികൾക്ക് ട്രാൻസ്പ്ലാൻ്റിനായി റാങ്ക് നൽകുന്ന MELD സ്കോർപരിഗണിക്കുമ്പോൾ അവർ ഇപ്പോഴും താഴ്ന്ന റാങ്കിലാണ് തുടരുന്നത്. ഓട്ടോഇമ്മ്യൂൺ രോഗമുള്ള നിരവധി രോഗികളെ ഈ പ്രശ്നം ബാധിക്കുന്നുണ്ട്. വ്യക്തിയായിട്ടല്ല മറിച്ച് പട്ടികയിലെ ഒരു 'നമ്പർ' ആയി മാത്രമാണ് താനുൾപ്പടെയുള്ളവർ പരിഗണിക്കപ്പെടുന്നതെന്ന് ലിൻസെ പറയുന്നു. അതിനാൽ രോഗികൾക്ക് സ്കോർ നൽകുന്ന രീതി മാറ്റണമെന്ന് അവർ ബിസി ട്രാൻസ്പ്ലാൻ്റിനോട് ആവശ്യപ്പെട്ടു. കരൾ രോഗം പ്രതിരോധശേഷിയെ ബാധിക്കുന്നതിനാൽ ലിൻസെയ്ക്ക് തുടർച്ചയായി പനിയും ന്യുമോണിയയും പിടിപെടുകയാണ്. അതിൽ അവർക്ക് ആശങ്കയുമുണ്ട്. തൻ്റെ ആരോഗ്യനില കൂടുതൽ രൂക്ഷമാകുന്നതിന് മുൻപ് ശസ്ത്രക്രിയ നടക്കുമെന്ന പ്രതീക്ഷയിലാണ് അവർ.