കാനഡയിലെ ഡൽഹൗസി യൂണിവേഴ്സിറ്റി നടത്തിയ പുതിയ പഠനത്തിൽ, നോവ സ്കോഷ്യ തീരങ്ങളിൽ നിന്ന് പിടിച്ച എല്ലാ ലോബ്സ്റ്ററുകളുടെയും മാംസത്തിൽ മൈക്രോപ്ലാസ്റ്റിക് കണികകൾ കണ്ടെത്തി. സീഫുഡ് പ്രേമികൾ കരുതുന്നതിനേക്കാൾ കൂടുതൽ പ്ലാസ്റ്റിക് മാലിന്യം കടൽ വിഭവങ്ങളിൽ വ്യാപിച്ചിരിക്കുന്നുവെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.
പഠനത്തിനായി പ്രാദേശിക കടകളിൽ നിന്ന് ശേഖരിച്ച 16 ലോബ്സ്റ്ററുകളുടെ ഭക്ഷ്യയോഗ്യമായ മാംസമാണ് ഗവേഷകർ പരിശോധിച്ചത്. ഇവയെല്ലാം പ്രവിശ്യയിലെ പ്രധാന മത്സ്യബന്ധന മേഖലകളിൽ നിന്ന് പിടിച്ചവയായിരുന്നു. ശരാശരി ഒരു ഗ്രാം ലോബ്സ്റ്റർ മാംസത്തിൽ ആറ് മുതൽ ഏഴ് വരെ മൈക്രോപ്ലാസ്റ്റിക് കണികകൾ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകർ കണ്ടെത്തി.
ലോബ്സ്റ്റർ മാംസത്തിൽ കണ്ടെത്തിയ പ്ലാസ്റ്റിക് കണികകൾ പ്രധാനമായും പോളിഎസ്റ്റർ (വസ്ത്രങ്ങളിൽ നിന്ന് ഉണ്ടാകുന്നത്), പോളിഎത്തിലീൻ വിനൈൽ അസറ്റേറ്റ് (PVA - പാക്കേജിംഗിലും ഡിറ്റർജന്റ് പോഡുകളിലും കാണപ്പെടുന്നത്), പോളിസൾഫോൺ (മറൈൻ-ഗ്രേഡ് പ്ലാസ്റ്റിക്) എന്നിവയാണ്.
ഈ കണ്ടെത്തലുകൾ മനുഷ്യൻ്റെ ആരോഗ്യത്തെക്കുറിച്ചും ലാഭകരമായ ഈ വ്യവസായത്തിൻ്റെ ഭാവിയെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. "പ്ലാസ്റ്റിക് മലിനീകരണത്തിൻ്റെ പ്രതിസന്ധി പുറത്ത് മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല എന്നും അത് കടലിൻ്റെ അടിത്തട്ടിൽ നിന്ന് നമ്മുടെ തീൻമേശകളിലേക്ക് എത്തുകയാണ് എന്നും പഠനത്തിന് നേതൃത്വം നൽകിയ ഗവേഷക ആംബർ ലെബ്ലാങ്ക് പറഞ്ഞു. മൈക്രോപ്ലാസ്റ്റിക്കുകൾ ലോബ്സ്റ്ററുകളെയും അവ ഭക്ഷിക്കുന്ന മനുഷ്യരെയും എങ്ങനെ ബാധിക്കുന്നു എന്ന് കണ്ടെത്താൻ കൂടുതൽ ഗവേഷണങ്ങൾ അനിവാര്യമാണെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.