അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ചരിത്രമെഴുതി ഗസാല ഹാഷ്മി

By: 600002 On: Nov 6, 2025, 12:15 PM

 

 

പി പി  ചെറിയാന്‍

റിച്ച്മണ്ട്(വിര്‍ജീനിയ): വിര്‍ജീനിയയുടെ അടുത്ത ലെഫ്റ്റനന്റ് ഗവര്‍ണറായി ഗസാല ഹാഷ്മി തിരഞ്ഞെടുക്കപ്പെട്ടതോടെ, അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ചരിത്രം സൃഷ്ടിച്ചു. ഹാഷ്മി വിര്‍ജീനിയയില്‍ മാത്രമല്ല, അമേരിക്കയിലുടനീളം സംസ്ഥാനതല പദവിയിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വനിത, ആദ്യ ഇന്ത്യന്‍-അമേരിക്കന്‍, ആദ്യ ദക്ഷിണേഷ്യന്‍-അമേരിക്കന്‍ എന്ന നിലയിലും നേട്ടം നേടി.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോണ്‍ റീഡിനെതിരെ കടുത്ത മത്സരം നേരിട്ട ഹാഷ്മി, അവസാന ഘട്ടങ്ങളില്‍ വോട്ടര്‍മാരുടെ പിന്തുണയോടെ വിജയം ഉറപ്പിച്ചു.

ഹൈദരാബാദില്‍ ജനിച്ച ഹാഷ്മി ചെറുപ്പത്തില്‍ അമേരിക്കയിലേക്ക് കുടിയേറി. വിദ്യാഭ്യാസ രംഗത്ത് മൂന്നു ദശാബ്ദം സേവനം അനുഷ്ഠിച്ച അവര്‍, 2019-ല്‍ വിര്‍ജീനിയ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു.

സാമൂഹിക നീതി, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, വോട്ടവകാശം, ആരോഗ്യം എന്നിവയ്ക്കായി ഹാഷ്മി ശക്തമായ ശബ്ദമായിരുന്നു.

''ഇത് കൂടുതല്‍ പ്രത്യാശയും ഉള്‍ക്കൊള്ളലുമുള്ള, കരുണയുള്ള രാഷ്ട്രീയത്തിനായി സ്വപ്നം കാണുന്ന എല്ലാ വിര്‍ജീനിയക്കാരുടെയും നിമിഷമാണ്,'' വിജയത്തിന് ശേഷം ഹാഷ്മി പ്രസ്താവിച്ചു.