ചൈനയിൽ നിന്നുള്ള ഗ്രൂപ്പ് ടൂറുകൾക്ക് കാനഡയിലേക്ക് വീണ്ടും അനുമതി നൽകി. കോവിഡ് മഹാമാരിയെ തുടർന്ന് ഇത് അഞ്ച് വർഷത്തോളമായി തടസ്സപ്പെട്ടിരിക്കുകയായിരുന്നു. പുതിയ തീരുമാനം ടൂറിസം മേഖലയ്ക്ക് പുതിയ ഉണർവ്വേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാനഡയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിലെ സുപ്രധാന ചുവടുവയ്പ്പായാണ് വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി പ്രധാനമന്ത്രി മാർക്ക് കാർണിയുടെ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം വന്നതെന്നതും ശ്രദ്ധേയമാണ്.
വലിയ തുക ചെലവഴിക്കുന്ന ചൈനീസ് വിനോദസഞ്ചാരികൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടീഷ് കൊളംബിയയിലെ ട്രാവൽ ഏജൻ്റുമാർ. പകർച്ചവ്യാധിക്ക് മുമ്പ് പ്രാദേശിക ടൂറിസം വ്യവസായത്തിൽ ആധിപത്യം പുലർത്തിയിരുന്ന ചൈനീസ് ഗ്രൂപ്പുകൾ ഒരു ദിവസം $1,300 ഡോളറിലധികം ചെലവഴിച്ചിരുന്നതായാണ് കണക്കുകൾ. ഈ തീരുമാനം പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നൽകുമെന്ന് വാൻകൂവർ ആസ്ഥാനമായുള്ള ട്രാവൽ ഏജൻ്റുമാർ പറയുന്നു.
2019 നെ അപേക്ഷിച്ച് ചൈനീസ് സഞ്ചാരികളുടെ എണ്ണം കുറവാണെങ്കിലും, കഴിഞ്ഞ വർഷത്തേക്കാൾ 24% വർദ്ധനവ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. വിസ നടപടിക്രമങ്ങളിലെ കാലതാമസം ഇപ്പോഴും ചില ചൈനീസ് സഞ്ചാരികൾക്ക് തടസ്സമായി നിലനിൽക്കുന്നുണ്ടെങ്കിലും, ഗ്രൂപ്പ് ടൂറുകൾ പുനരാരംഭിച്ചത് മേഖലയ്ക്ക് വൻ പ്രതീക്ഷ നൽകുന്നു.