ഇന്ത്യയുടെ അഭിമാനം - ജെമീമ റോഡ്രിഗസ്

By: 600002 On: Nov 1, 2025, 1:06 PM

 


ഡോ. മാത്യു ജോയിസ്, വേഗാസ് 

അമേരിക്കയിലും അടുത്ത കാലത്തായി ക്രിക്കറ്റ് കളിക്ക് പ്രചാരം കൂടിത്തുടങ്ങിയിരിക്കുന്നു. പഴയ കാലത്തെ ക്രിക്കറ്റ് ഇതിഹാസപുരുഷന്മാരായ പട്ടോഡിയും ഗവാസ്‌കറും മുതല്‍ ടെണ്ടുല്‍ക്കറും കോഹ്ലിയും ഒക്കെ നമ്മുടെ അഭിമാന താരങ്ങളാണ്. അടുത്ത കാലത്ത് നടന്ന ഏഷ്യന്‍ ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍ ഇന്‍ഡ്യാ പരാജയമെന്തെന്നു കണികാണിക്കാതെ തൂത്തുവാരി വിജയിച്ചു വന്നതിന്റെ ആഘോഷലഹരി കെട്ടടങ്ങിയില്ല. അതിനുമുമ്പേ ഇതാ ഒരു ജമീമാ റോഡ്രിഗസ് എന്ന വനിത ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍, പ്രത്യേകിച്ചും നമ്മുടെ പുരുഷകേസരികളേക്കാള്‍ ശോഭയാര്‍ന്ന ഒരു വിജയം കാഴ്ചവെച്ചു, ഇന്ത്യക്കാരെ അഭിമാന പുളകിതരാക്കിയിരിക്കുന്നു. ജെമീമ റോഡ്രിഗസിന്റെ അപരാജിത സെഞ്ച്വറിയുടെ മികവില്‍, ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ വനിതാ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു.

ആവേശകരമായ സെമിഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ ആസ്‌ട്രേലിയന്‍ വനിതകള്‍ 338 എന്ന റെക്കോര്‍ഡ് സ്‌കോര്‍ തകര്‍ത്തപ്പോള്‍ ഇന്‍ഡ്യാ ലോകത്തിന്റെ നെറുകയിലായിരുന്നു, അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിന് അവര്‍ വിജയിച്ചു.

ഇന്ത്യയുടെ അത്ഭുതകരമായ വിജയത്തിന്റെ കാതല്‍ മുംബൈയില്‍ നിന്നുള്ള 'ബാറ്റ്‌സ് വുമണ്‍' ജാമിമാ റോഡ്രിഗസാണ് - 134 പന്തില്‍ നിന്ന് 127 റണ്‍സ് നേടി പുറത്താകാതെ നിന്നു കൊണ്ട് തന്റെ ആത്മവിശ്വാസം, കഴിവ്, തന്ത്രപരമായ കഴിവ് എന്നിവയ്ക്ക് പുറമെ സമ്പൂര്‍ണ്ണമായ ദൈവവിശ്വാസവും പ്രകടമാക്കി.

നവി മുംബൈയിലെ ഈ മത്സരം ഒരു തല്‍ക്ഷണ ക്ലാസിക് ആയി ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുന്നു. നിലവിലെ ചാമ്പ്യന്മാര്‍ പുറത്തായതോടെ, ഈ വാരാന്ത്യത്തില്‍ ട്രോഫിയില്‍ ഒരു പുതിയ പേര് ഉണ്ടാകും. എനിക്ക് രോമാഞ്ചമുളവാക്കിയത് ഈ കളിക്കാരിയുടെ അപൂര്‍വ്വമായ മറ്റൊരു വിഷയത്തിലാണ്.

വിജയം കൈവരിച്ചപ്പോള്‍ അവള്‍ പൊട്ടിക്കരഞ്ഞു. ആദ്യം യേശുവിന് നന്ദി പറഞ്ഞു. അവള്‍ ബൈബിളിലെ (1 ശമുവേല്‍ 12:16) ഉദ്ധരിച്ചുകൊണ്ട് ,'അവള്‍ മൈതാനത്ത് നിന്നുവെന്നും ദൈവം അവള്‍ക്കുവേണ്ടി പോരാടിയെന്നും' പ്രഖ്യാപിച്ചു. ഇത് പ്രശംസനീയമായ അവളുടെ വിശ്വാസത്തിന്റെ സാക്ഷ്യമായി നിലകൊള്ളുമെന്നതില്‍ സംശയമില്ല.

'ഇന്ത്യയുടെ ഹീറോയിന്‍' ആയി റോഡ്രിഗസ് ലോകകപ്പ് ഫൈനലിലേക്ക് കടക്കുമ്പോള്‍, ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ രണ്ട് തവണ പൂജ്യത്തിന് ശേഷം അവര്‍ പുറത്തായി എന്ന് വിശ്വസിക്കാന്‍ കൂടി പ്രയാസമാണ്.

127 റണ്‍സ് നേടി പുറത്താകാതെ നിന്ന അവരുടെ തിരിച്ചുവരവ് ഇപ്പോള്‍ ചരിത്രസംഭവമായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞതും ശ്രദ്ധേയമാണ് 'എനിക്ക് വളരെ അഭിമാനമുണ്ട്, എനിക്ക് എന്നെത്തന്നെ പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. വളരെ സന്തോഷമുണ്ട്, ഞങ്ങള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു. ഇതൊരു അത്ഭുതകരമായ അനുഭവമാണ്.

'ഞങ്ങള്‍ ഇത് ചെയ്തു. ഏതൊരു കളിക്കാരനും ഏത് മത്സരത്തിലും ഏത് സാഹചര്യത്തിലും വിജയിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഈ ടൂര്‍ണമെന്റില്‍ ഞങ്ങള്‍ ചില തെറ്റുകള്‍ വരുത്തി, പക്ഷേ ഈ തെറ്റുകളില്‍ നിന്ന് ഞങ്ങള്‍ പഠിച്ചു. ടീമിനൊപ്പം നില്‍ക്കണമെന്ന് ഞങ്ങള്‍ സ്വയം പറഞ്ഞുകൊണ്ടിരുന്നു.'

ഞായറാഴ്ച ഇന്ത്യ വിജയിച്ചാല്‍, അവരും അവരുടെ സഹതാരങ്ങളും രാജ്യത്തെ ക്രിക്കറ്റ് അമരന്മാരോടൊപ്പം പങ്കു ചേരും, അതിനായി കാത്തിരിക്കാം!