പ്രവിശ്യാ തിരഞ്ഞെടുപ്പുകളിൽ 'ബാലറ്റ് പ്രൊട്ടസ്റ്റുകൾ' തടയുന്നതിനുള്ള പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബെർട്ട സർക്കാർ. തിരഞ്ഞെടുപ്പിൽ നീതിയും വിശ്വാസ്യതയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഈ പുതിയ നിയമം, സ്ഥാനാർത്ഥിത്വത്തിന് ആവശ്യമായ നാമനിർദ്ദേശ ഒപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കാനും, ഒരാൾക്ക് ഒന്നിലധികം നാമനിർദ്ദേശ പേപ്പറുകളിൽ ഒപ്പിടുന്നത് നിരോധിക്കാനും നിർദ്ദേശിക്കുന്നു.
സമൂഹത്തെ പ്രതിനിധീകരിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ മാത്രമേ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കും വിധമായിരിക്കും മാറ്റങ്ങളുടെ ഗവൺമെൻ്റ് ഹൌസ് ലീഡർ ജോസഫ് ഷോ പറഞ്ഞു. രാജ്യത്തുടനീളം ചില ഗ്രൂപ്പുകൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ വളരെ നീണ്ട സ്ഥാനാർത്ഥി പട്ടികകൾ സൃഷ്ടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നീതിന്യായ വകുപ്പ് മന്ത്രി മിക്കി അമേരി ആയിരിക്കും നിയമനിർമ്മാണം അവതരിപ്പിക്കുക. നിയമനിർമ്മാണത്തിനെതിരെ പ്രതിപക്ഷമായ എൻ.ഡി.പി. ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
ആൽബെർട്ടയിൽ അധ്യാപക സമരം മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ വിദ്യാർത്ഥികളെ ക്ലാസ് മുറികളിലേക്ക് തിരിച്ചെത്തിക്കുന്നതിന് 'ബാക്ക്-ടു-വർക്ക്' നിയമനിർമ്മാണം കൊണ്ടുവരാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഒക്ടോബർ 27-ന് നിയമസഭയുടെ ശരത്കാല സമ്മേളനം ആരംഭിക്കുമ്പോൾ, സമരം തീർപ്പാകാത്ത പക്ഷം നിയമം കൊണ്ടുവരുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് സൂചന നൽകിയിട്ടുണ്ട്. ശമ്പളം, ക്ലാസിലെ കുട്ടികളുടെ എണ്ണം എന്നിവ സംബന്ധിച്ച തർക്കങ്ങളെ തുടർന്നാണ് 50,000-ത്തോളം അധ്യാപകർ സമരം തുടരുന്നത്. 7,50,000-ത്തിലധികം വിദ്യാർത്ഥികളുടെ പഠനമാണ് ഇതിലൂടെ പ്രതിസന്ധിയിലായത്.