ആൽബെർട്ടയിൽ അധ്യാപകർ നടത്തുന്ന സമരം മൂന്നാം ആഴ്ചയിലേക്ക് എത്തുമ്പോഴും സമരം ഒത്തുതീർപ്പില്ലാതെ തുടരുന്നു. ഇതോടെ വിദ്യാഭ്യാസ മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. ഏകദേശം 7,50,000 വിദ്യാർത്ഥികൾക്കാണ് തുടർച്ചയായ മൂന്നാമത്തെ ആഴ്ചയും ക്ലാസുകൾ നഷ്ടമായത്. ശമ്പള വർദ്ധനവ്, ക്ലാസുകളിലെ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുക, പ്രത്യേക ആവശ്യങ്ങളുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 51,000-ത്തിലധികം അധ്യാപകരാണ് ഒക്ടോബർ 6-ന് ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയത്.
ഒക്ടോബർ 27-ന് നിയമസഭ വീണ്ടും ചേരുമ്പോൾ സമരം തുടരുകയാണെങ്കിൽ അധ്യാപകർക്ക് 'ജോലിയിൽ പ്രവേശിക്കാനുള്ള ഉത്തരവ് പ്രതീക്ഷിക്കാമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് മുന്നറിയിപ്പ് നൽകി. തുടർച്ചയായി മൂന്നാഴ്ചത്തെ ക്ലാസുകൾ നഷ്ടപ്പെടുന്നത് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന് നികത്താനാവാത്ത ദോഷം വരുത്തുമെന്ന് അവർ പറഞ്ഞു. സമരം അവസാനിച്ച ശേഷം ഒരു പുതിയ വിദ്യാഭ്യാസ കമ്മീഷനെ രൂപീകരിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി സ്മിത്ത് വ്യക്തമാക്കി
അതേസമയം, അധ്യാപകരുടെ സംഘടനയായ ആൽബെർട്ട ടീച്ചേഴ്സ് അസോസിയേഷനും സർക്കാരും തമ്മിലുള്ള തർക്കങ്ങളിൽ ഇതുവരെ വലിയ പുരോഗതി ഉണ്ടായിട്ടില്ല. നാല് വർഷത്തിനുള്ളിൽ 12 ശതമാനം ശമ്പള വർധനവും 3,000 പുതിയ അധ്യാപകരെ നിയമിക്കാമെന്നും സർക്കാർ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും യൂണിയൻ ഇത് നിരസിച്ചു. പണപ്പെരുപ്പത്തിന് തുല്യമായ ശമ്പള വർദ്ധനവും ക്ലാസുകളുടെ വലിപ്പ പരിധിയുമായി ബന്ധപ്പെട്ട ചില ഉറപ്പുകളുമാണ് ആൽബെർട്ട ടീച്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.