ബൈബിള്‍ വീണ്ടും എത്തുന്നു: പെന്‍സില്‍വാനിയയില്‍ 'ബൈബിള്‍ ദിനം' പ്രഖ്യാപിച്ചു

By: 600002 On: Oct 20, 2025, 9:54 AM


 

പി പി ചെറിയാന്‍

 

ഫിലഡെല്‍ഫിയ: അമേരിക്കയില്‍ നിലനില്‍ക്കുന്ന വിഭജനവും കലാപവും മറികടക്കാന്‍ പെന്‍സില്‍വാനിയ നിയമസഭാംഗങ്ങള്‍ ബൈബിളിന്റെ പ്രാധാന്യം മുന്നോട്ടുവെക്കുന്ന ഒരു പുതിയ നടപടിക്ക് തുടക്കം കുറിച്ചു. സെപ്റ്റംബര്‍ 12-നു ഇനി മുതല്‍ പെന്‍സില്‍വാനിയയില്‍ 'ബൈബിള്‍ ദിനം' ആയി ആചരിക്കും എന്ന് നിയമസഭാംഗങ്ങളായ സ്റ്റെഫനി ബൊറോവിച്ച്, ഡഗ് മാസ്ത്രിയാനോ എന്നിവര്‍ പ്രഖ്യാപിച്ചു.

'അമേരിക്കയുടെ 250-ാം വാര്‍ഷികം മുന്‍പായി ബൈബിളിനെ പുനഃസ്ഥാപിക്കുന്നതില്‍ക്കാള്‍ പ്രധാനപ്പെട്ടത് ഒന്നുമില്ല,' എന്ന് ബൊറോവിച്ച് വ്യക്തമാക്കി.

ഈ നീക്കം ദേശീയ തലത്തിലും വ്യാപിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. കോണ്‍ഗ്രസില്‍ ഈ ദിനം അംഗീകരിക്കാന്‍ പ്രമേയം അവതരിപ്പിച്ചു കഴിഞ്ഞു. 'നമ്മള്‍ ഈ ദേശത്തെ തിരിച്ചു പിടിക്കുന്നു,' എന്ന് ഡഗ് മാസ്ത്രിയാനോ  പറഞ്ഞു.

ഫിലഡെല്‍ഫിയയിലെ ഇന്‍ഡിപെന്‍ഡന്‍സ് സ്‌ക്വയറില്‍ നടത്തിയ ആഘോഷം കൊണ്ട് ഈ സംരംഭത്തിന് തുടക്കം കുറിച്ചു. ഇവിടെ സ്ഥിതിചെയ്യുന്ന കോണ്‍ഗ്രസ്സ് ഹാളില്‍ അമേരിക്കയുടെ ആദ്യ കോണ്‍ഗ്രസ്സ് യോഗം ചേരുകയുണ്ടായി.

സെപ്റ്റംബര്‍ 12-നുള്ളത് ചരിത്രപരമായ ദിവസമാണ്. ആ ദിനം തന്നെ അമേരിക്കയില്‍ അച്ചടിച്ച ആദ്യ ഇംഗ്ലീഷ് മുഴുവന്‍ ബൈബിള്‍  'ഐറ്റ്കെന്‍ ബൈബിള്‍'  കോണ്‍ടിനന്റല്‍ കോണ്‍ഗ്രസ്സ് അംഗീകരിച്ച ദിവസം കൂടിയാണ്. ഇതിനെ 'ബൈബിള്‍ ഓഫ് ദ് റെവലൂഷന്‍' എന്നും അറിയപ്പെടുന്നു.

'ഇത് നല്ലതിന്റെ മേല്‍ ദുഷ്ടതയുടെ പോരാട്ടമാണ്. നമ്മള്‍ ചിന്തിക്കേണ്ടത് ഈ ആത്മീയ യുദ്ധത്തെക്കുറിച്ചാണ്,' ബൊറോവിച്ച് പറഞ്ഞു.

ഓരോ വര്‍ഷവും പെന്‍സില്‍വാനിയയിലെ സ്റ്റേറ്റ് ക്യാപിറ്റലില്‍ ഒരു ഗ്രൂപ്പ് മുഴുവന്‍ ബൈബിള്‍ വായിച്ച് ആറു ഏഴു ദിവസത്തിനകം അവസാനിപ്പിക്കുന്നു. അതിന്റെ ഫലമായി കുറ്റകൃത്യങ്ങള്‍ കുറയുന്നുവെന്ന് അവര്‍ പറയുന്നു. 'നമ്മുടെ ദേശത്തിനും റിപ്പബ്ലിക്കിനും തുടര്‍ന്നുള്ള നിലനില്‍പ്പ് ബൈബിളില്‍ തന്നെയാണ്,' എന്ന് മാസ്ത്രിയാനോ ചൂണ്ടിക്കാട്ടുന്നു.

പെന്‍സില്‍വാനിയ ഈ കുതിപ്പിന് നേതൃത്വം കൊടുക്കുമ്പോള്‍, അമേരിക്ക അതിന്റെ പാത പിന്തുടരുമോ എന്നത് ഇനി കാണേണ്ടതുണ്ട്.