കാനഡയിലെ ആശുപത്രികളിൽ ചികിത്സയിലിരിക്കെ, 2024-25 വർഷത്തിൽ, 1,53,000-ത്തിലധികം ആളുകൾക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾ സംഭവിച്ചതായി പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷനാണ് (CIHI) ഇക്കാര്യം കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 17 പേരിൽ ഒരാൾക്കെന്ന വിധം ആരോഗ്യപരമായ പ്രശ്നങ്ങൾ സംഭവിച്ചെന്നാണ് റിപ്പോർട്ട്. ഇതിൽ നാലിലൊന്ന് രോഗികൾക്ക് ഒന്നിലധികം തവണ ഇത്തരം ഉണ്ടായി.
രോഗബാധകൾ, മരുന്ന് പിഴവുകൾ, വീഴ്ചകൾ പോലുള്ള അപകടങ്ങൾ, കൂടാതെ ഡെലീറിയം, ആസ്പിരേഷൻ ന്യൂമോണൈറ്റിസ് പോലുള്ള സങ്കീർണ്ണതകൾ എന്നിവയാണ് മേൽപ്പറഞ്ഞ പ്രശ്നങ്ങളിൽ ചിലത്. ആശുപത്രിയിൽ വച്ച് നേരിടേണ്ടി വരുന്ന ഇത്തരം പിഴവുകളുടെ നിരക്ക് കഴിഞ്ഞ അഞ്ച് വർഷമായി ആറ് ശതമാനമെന്ന നിലയിൽ തുടരുകയാണ്, ഇത് കോവിഡ് കാലഘട്ടത്തിന് മുൻപുള്ളതിനേക്കാൾ കൂടുതലാണ്. രോഗികളുടെ സുരക്ഷയിലുള്ള ശ്രദ്ധ കുറഞ്ഞു പോയെന്ന് രോഗി സുരക്ഷാ വിദഗ്ധർ പറയുന്നു. കാനഡയിൽ ഇപ്പോഴും ദേശീയ തലത്തിൽ ഒരു രോഗി സുരക്ഷാ പദ്ധതിയില്ല. കഴിഞ്ഞ വർഷം ആശുപത്രിയിൽ നിന്ന് പകരുന്ന രോഗബാധകളും മരുന്നുമായി ബന്ധപ്പെട്ട പിഴവുകളും ഒട്ടേറെ റിപ്പോർട്ട ചെയ്യപ്പെട്ടതായി കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷൻ്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതൊഴിവാക്കാൻ ഏകോപനത്തോടെയുള്ള നടപടികൾ ആവശ്യമാണെന്നും അവർ പറയുന്നു.