കാനഡയിൽ വൻകിട തപാൽ മോഷക്കേസിൽ എട്ട് പഞ്ചാബി യുവാക്കൾക്കെതിരെ കുറ്റം ചുമത്തി. പൊലീസ് കാനഡ പോസ്റ്റുമായി ചേർന്ന് നടത്തിയ സംയുക്ത അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. , നാല് ലക്ഷം ഡോളറിനടുത്ത് വിലവരുന്ന സാധനങ്ങളാണ് ഇവർ മോഷ്ടിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ മോഷ്ടിക്കപ്പെട്ട 465 തപാൽ സാധനങ്ങൾ കണ്ടെടുത്തു. ഇതിൽ 255 ചെക്കുകൾ, 182 ക്രെഡിറ്റ് കാർഡുകൾ, 35 സർക്കാർ തിരിച്ചറിയൽ കാർഡുകൾ, 20 ഗിഫ്റ്റ് കാർഡുകൾ എന്നിവ ഉൾപ്പെടുന്നു.
സെപ്റ്റംബർ 8, 9 തീയതികളിൽ പോലീസ് നടത്തിയ റെയ്ഡുകളിലാണ് നൂറുകണക്കിന് മോഷ്ടിച്ച സാധനങ്ങൾ പിടിച്ചെടുത്തത്. എട്ട് പ്രതികൾക്കെതിരെയായി ആകെ 344 ക്രിമിനൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇവരിൽ സുമൻപ്രീത് സിംഗിനെതിരെ തപാൽ മോഷണം, തട്ടിപ്പ്, മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ 84 കുറ്റങ്ങളാണ് ചമുത്തിയിട്ടുള്ളത്. മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകളും വസ്തുക്കളും കൈവശം വെച്ചതിനാണ് ജശൻദീപ് ജട്ടാനയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. ബ്രാംപ്ടൺ അല്ലെങ്കിൽ മിസ്സിസാഗ സ്വദേശികളായ ഗുർദീപ് ഛാത്ത, ഹർമൻ സിംഗ്, ജസൻപ്രീത് സിംഗ്, മൻറൂപ് സിംഗ്, രാജ്ബീർ സിംഗ്, ഉപീന്ദർജിത്ത് സിംഗ് എന്നിവരാണ് മറ്റു പ്രതികൾ. വിദേശ പൗരന്മാരായ പ്രതികളെ വിചാരണയ്ക്ക് ശേഷം കാനഡയിൽ നിന്ന് പുറത്താക്കണോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.