ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ നിയന്ത്രിക്കുന്നത് നേതൃത്വമെന്ന് ഒകാസിയോ-കോര്‍ട്ടെസ്

By: 600002 On: Oct 4, 2025, 12:36 PM


 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ നിയന്ത്രിക്കുന്നത് നേതൃത്വമാണെന്ന് കോണ്‍ഗ്രസ് അംഗം അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസ് ഒരു  അഭിമുഖത്തില്‍ വ്യക്തമാക്കി. തന്നെക്കുറിച്ചുള്ള റിപ്പബ്ലിക്കന്‍ നേതാക്കളുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ അവര്‍, 'എന്നെക്കുറിച്ച് അവര്‍ മാധ്യമങ്ങളില്‍ പലതും പറയുന്നു, എന്നാല്‍ സത്യം എന്തെന്ന് എല്ലാവര്‍ക്കും അറിയാം 'എന്ന് അവര്‍  പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ ചര്‍ച്ച ചെയ്യുന്നത് ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസുമായും സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമറുമായാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2028-ലെ സെനറ്റ് പ്രൈമറിയില്‍ ഷൂമറിനെ ഒകാസിയോ-കോര്‍ട്ടെസ് വെല്ലുവിളിച്ചേക്കാം എന്ന ഊഹാപോഹങ്ങള്‍ റിപ്പബ്ലിക്കന്‍ നേതാക്കള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും, ഒകാസിയോ-കോര്‍ട്ടെസ് ഈ സാധ്യത തള്ളിക്കളഞ്ഞില്ല. നിലവിലെ പ്രശ്‌നങ്ങളില്‍ വോട്ടര്‍മാര്‍ക്ക് ഈ വിഷയത്തില്‍ ആശങ്കയില്ലെന്ന് അവര്‍ പറഞ്ഞു. 'ആളുകള്‍ മരിക്കാന്‍ പോകുകയാണ്. വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല. തങ്ങളുടെ കുട്ടികള്‍ക്ക് ഇന്‍സുലിന്‍ ലഭിക്കുമോ, ഭക്ഷണം കഴിക്കാന്‍ കഴിയുമോ എന്നതിലാണ് അവര്‍ക്ക് ശ്രദ്ധ,' അവര്‍ പറഞ്ഞു.

ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാനുള്ള ആവശ്യങ്ങളില്‍ ഡെമോക്രാറ്റിക് കോക്കസ് 'അങ്ങേയറ്റം ഒറ്റക്കെട്ടാണെ'ന്നും, വൈറ്റ് ഹൗസിലെ  ഭീഷണികളെ താനോ സഹ ഡെമോക്രാറ്റുകളോ ഭയപ്പെടുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകളില്‍ താന്‍ മുന്‍നിരയില്‍ ഉണ്ടാകേണ്ട ആവശ്യമില്ലെന്നും, കാരണം റിപ്പബ്ലിക്കന്‍മാര്‍ സംസാരിക്കുന്നത് ജെഫ്രീസുമായും ഷൂമറുമായിട്ടാണെന്നും ഡെമോക്രാറ്റുകള്‍ ഈ ലക്ഷ്യത്തില്‍ ഒറ്റക്കെട്ടാണെന്നും ഒകാസിയോ-കോര്‍ട്ടെസ് ഊന്നിപ്പറഞ്ഞു.