ചോരക്കളമായി ഗാസ, ശക്തമായ കരയാക്രമണവുമായി ഇസ്രയേല്‍; നഗരം പിടിച്ചെടുക്കാന്‍ കരസേന, ആക്രമണത്തില്‍ ഇന്ന് മാത്രം കൊല്ലപ്പെട്ടത് അറുപതിലേറെ പേര്‍

By: 600007 On: Sep 16, 2025, 11:56 AM

 

 

ഗാസ: ഗാസയിൽ രൂക്ഷമായ ഇസ്രയേൽ ആക്രമണം. ശക്തമായ കരയാക്രമണമാണ് ഗാസ മണ്ണില്‍ ഇസ്രയേല്‍ നടത്തിയത്. നഗരം പിടിച്ചെടുക്കാനാണ് കരസേനയുടെ നീക്കം. ഗാസയിൽ ഗ്രൗണ്ട് ഓപ്പറേഷൻ തുടങ്ങിയതായി ഇസ്രയേൽ സേന അറിയിച്ചു. പകൽ നടക്കുന്ന ആക്രമണങ്ങളിൽ വിവിധ ഇടങ്ങളിൽ മരണം റിപ്പോർട്ട് ചെയ്തു. ആക്രമണത്തില്‍ അറുപതിലേറെ പേരാണ് ഇന്ന് മാത്രം കൊല്ലപ്പെട്ടത്. ജീവന്‍ രക്ഷിക്കാന്‍ ജനങ്ങൾ പലായനം ചെയ്യുന്നു.

ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് ഐക്യരാഷ്ട്ര സഭ നിയോഗിച്ച അന്വേഷണ കമ്മീഷൻ. 2023-ൽ ഹമാസുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം അന്താരാഷ്ട്ര നിയമപ്രകാരം നിർവചിക്കപ്പെട്ട അഞ്ച് വംശഹത്യകളിൽ നാലെണ്ണവും ഇസ്രായേൽ നടത്തിയെന്ന് പറയാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.

ഒരുവിഭാ​ഗത്തെ ഉന്മൂലനം ചെയ്യുക, ശാരീരികവും മാനസികവുമായ ഗുരുതരമായ ഉപദ്രവം വരുത്തുക, വിഭാ​ഗത്തെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വ്യവസ്ഥകൾ മനഃപൂർവ്വം സൃഷ്ടിക്കുക, ജനനം തടയുക തുടങ്ങിയ നടപടികൾ ഇസ്രായേലിന്റെ ഭാ​ഗത്തുനിന്നുണ്ടായെന്നും യുഎൻ റിപ്പോർട്ട് വ്യക്തമാക്കി. വംശഹത്യ നടത്താനുള്ള ഉദ്ദേശ്യത്തിന്റെ തെളിവായി ഇസ്രായേൽ നേതാക്കളുടെ പ്രസ്താവനകളെയും ഇസ്രായേൽ സേനയുടെ പെരുമാറ്റരീതികളെയും റിപ്പോർട്ടിൽ ഉദ്ധരിച്ചു. അതേസമയം, യുഎൻ റിപ്പോർട്ട് വളച്ചൊടിച്ചതും വ്യാജവുമാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.