വാഷിംഗ്ടൺ: രാജ്യത്ത് അവശ്യവസ്തുക്കൾക്ക് വില വർധിക്കുകയും സാധാരണ ജനജീവിതം ദുരിതത്തിലാവുകയും ചെയ്യുമ്പോൾ, പുതിയ ക്രിപ്‌റ്റോകറൻസി സംരംഭത്തിലൂടെ കോടികൾ കൊയ്യാനൊരുങ്ങി ട്രംപ് കുടുംബം. വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ (WLF) എന്ന പേരിലുള്ള പുതിയ ക്രിപ്‌റ്റോകറൻസിയിലൂടെ ട്രംപ് കുടുംബത്തിന്‍റെ ഓഹരി മൂല്യം 5 ബില്യൺ ഡോളറിലധികം വർധിച്ചതായാണ് റിപ്പോർട്ട്. ഈ പദ്ധതിയിൽ ട്രംപിനെ "കോ-ഫൗണ്ടർ എമറിറ്റസ്" എന്ന് വിശേഷിപ്പിക്കുന്നു.
ദശലക്ഷക്കണക്കിന് അമേരിക്കക്കാർ ഭക്ഷണം, ഇന്ധനം, ദൈനംദിന സാധനങ്ങൾ എന്നിവയുടെ വിലക്കയറ്റം മൂലം ബുദ്ധിമുട്ടുന്ന സമയത്താണ് ഈ വാർത്ത പുറത്തുവരുന്നത്. ട്രംപിന്‍റെ നയങ്ങൾ ജനങ്ങൾക്ക് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുന്നുണ്ടെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. "ട്രംപിന്റെ നയം കാരണം, അമേരിക്കക്കാർ 1933-ന് ശേഷമുള്ള ഏറ്റവും ഉയർന്ന താരിഫ് നിരക്കാണ് നൽകുന്നത്. ട്രംപിന്റെ താരിഫുകൾ കാരണം ഒരു ശരാശരി കുടുംബത്തിന് 2,400 ഡോളർ നഷ്ടപ്പെടുന്നു," വാഷിംഗ്ടൺ സെനറ്റർ പാറ്റി മുറെ എക്സിൽ കുറിച്ചു.
യുഎസ്ഡിഎയുടെ സാമ്പത്തിക ഗവേഷണ സേവനത്തിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ടും ഈ വാദത്തെ പിന്തുണയ്ക്കുന്നു. ജൂൺ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ എല്ലാ ഭക്ഷണ സാധനങ്ങളുടെയും ഉപഭോക്തൃ വില സൂചിക (CPI) 0.2 ശതമാനം വർധിച്ചു. ഈ വർഷം അവസാനത്തോടെ ഭക്ഷ്യവസ്തുക്കളുടെ വില 3.4 ശതമാനം വർധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് കഴിഞ്ഞ 20 വർഷത്തെ ശരാശരിയായ 2.9 ശതമാനത്തേക്കാൾ കൂടുതലാണ്.