പൊതുസ്ഥലത്ത് പ്രാർത്ഥന നിരോധിക്കുന്ന ബിൽ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി ക്യൂബെക്ക് സർക്കാർ

By: 600110 On: Aug 29, 2025, 1:52 PM

 

പൊതുസ്ഥലത്ത് പ്രാർത്ഥന നിരോധിക്കുന്ന ബിൽ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി ക്യൂബെക്ക് സർക്കാർ. 
തെരുവ് പ്രാർത്ഥനയുടെ വ്യാപനം ഗൗരവമേറിയതും സെൻസിറ്റീവുമായ ഒരു വിഷയമാണ് എന്ന് മതേതരത്വ മന്ത്രി ജീൻ-ഫ്രാങ്കോയിസ് റോബർജ്  പറഞ്ഞു. മതേതരത്വം ശക്തിപ്പെടുത്തുന്നതിനുള്ള അധികാരം ക്യൂബെക്  പ്രധാനമന്ത്രി തനിക്ക് നൽകിയിട്ടുണ്ടെന്നും ഈ അധികാരം ഉത്തരവാദിത്തോടെ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വത്തെക്കുറിച്ച് ഉപദേശക സമിതി സമർപ്പിച്ച പുതിയ റിപ്പോർട്ട്, പൊതു പ്രാർത്ഥന നിരോധിക്കുന്ന പുതിയ ബിൽ അവതരിപ്പിക്കാനുള്ള തീരുമാനത്തിൽ വലിയ പങ്കു വഹിച്ചെന്ന്  മന്ത്രി വ്യക്തമാക്കി. പ്രവിശ്യയിലെ മതേതരത്വം ശക്തിപ്പെടുത്തുന്നതിനായി ക്യൂബെക്ക് സർക്കാർ മാസങ്ങളായി നടത്തുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ  പ്രസ്താവന. കുടിയേറ്റക്കാർ പ്രവിശ്യയുടെ പ്രധാന സംസ്കാരം പിന്തുടരണമെന്ന് ആവശ്യപ്പെടുന്ന ഒരു നിയമം പാസാക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. കൂടാതെ സ്കൂൾ സപ്പോർട്ട് സ്റ്റാഫിനും ബാധകമാകുന്ന തരത്തിൽ മതചിഹ്നങ്ങളെക്കുറിച്ചുള്ള നിലവിലുള്ള നിയമം മാറ്റാനും സർക്കാർ ആലോചിക്കുന്നുണ്ട്. പൊതുസ്ഥലത്ത് പ്രാർത്ഥന നിരോധിക്കുന്നതുമായി ബന്ധപ്പെട്ട നിയമനിർമ്മാണം എങ്ങനെ നടത്തുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും സർക്കാർ നൽകിയിട്ടില്ല.