സമാധാന കരാറായില്ല, ധാരണയാകാതെ അലാസ്ക ഉച്ചകോടി; ട്രംപ്-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു, ചർച്ച നീണ്ടത് 3 മണിക്കൂർ

By: 600007 On: Aug 16, 2025, 2:26 AM

 

 

വാഷിം​ഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ സമാധാന കരാറായില്ല. റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ വിഷയത്തിൽ ധാരണയാകാതെയാണ് ചർച്ച അവസാനിച്ചത്. പല കാര്യങ്ങളിലും ധാരണയായി എന്നും എന്നാൽ അന്തിമ കരാറിലേക്കെത്തിയില്ലെന്നും ട്രംപ് വ്യക്തമാക്കി. നാറ്റോ രാജ്യങ്ങളുമായി ഉടൻ സംസാരിക്കും. അതിന് ശേഷം തുടർനടപടിയെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുക്രെയ്ൻ സഹോദര രാജ്യമെന്നാണ് പുടിന്റെ പ്രതികരണം. റഷ്യക്ക് പല ആശങ്കകളുണ്ടെന്നും പുടിൻ പറഞ്ഞു. സെലൻസ്കി സര്‍ക്കാരാണ് അതിലൊന്ന്. സമാധാന ചർച്ചകളിൽ പുരോ​ഗതിയെന്ന് പറഞ്ഞ പുടിൻ ചർച്ചകൾ തുടരുമെന്നും അറിയിച്ചു. ട്രംപിനെ പുടിൻ മോസ്കോയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതേ സമയം ധാരണയായ കാര്യങ്ങൾ ഏതൊക്കെയെന്ന് ട്രംപും പുടിനും വ്യക്തത നൽകിയിട്ടില്ല.