ജമ്മു കശ്മീർ മേഘവിസ്ഫോടനം: കിഷ്ത്വാറിലെ മിന്നൽപ്രളയത്തിൽ 33 മരണം, 50ലേറെ പേർക്ക് പരിക്ക്

By: 600007 On: Aug 14, 2025, 2:19 PM

 

 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 33 മരണം. അൻപതിലധികം പേരെ അപകടസ്ഥലത്തു നിന്ന് രക്ഷപ്പെടുത്തി. എന്‍ഡിആര്‍എഫ്, എസ്ഡ് ആര്‍എഫ് സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഹിമാചൽപ്രദേശിൽ പലയിടത്തും മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻനാശനഷ്ടമുണ്ടായി. ദില്ലിയിൽ കനത്ത മഴയിൽ ഒരാള്‍ മരിച്ചു. അടുത്ത 24 മണിക്കൂർ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

ആർത്തിരമ്പിയെത്തിയ മഴവെള്ളപ്പാച്ചിൽ നിമിഷങ്ങള്‍ കൊണ്ട് സകലതും നാമാവശേഷമാക്കി. ഉച്ചയ്ക്ക് 12:30 യോടെയാണ് കിഷ്ത്വാറിലെ ചശോതി മേഖലയിൽ മേഘവിസ്ഫോടനം ഉണ്ടായത്. തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒരു പ്രദേശമാകെ ഒലിച്ചുപോയി. മചയിൽ മാതാ തീർത്ഥപാതയിലാണ് അപകടമുണ്ടായത്. തീർത്ഥാടകർക്ക് ഭക്ഷണം നൽകാൻ വേണ്ടി ഒരുക്കിയിരുന്ന താൽക്കാലിക ടെൻ്റുകൾ മിന്നൽ പ്രളയത്തിൽ ഒലിച്ചുപോയി.

അപകടത്തിൽ നിരവധി തീർത്ഥാടകരും അകപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. എന്ഡി ആർഎഫിന്റെയും എസ്ഡിആർഎഫിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. 50ലധികം പേരെ സ്ഥലത്തുനിന്നും രക്ഷപ്പെടുത്താൻ സാധിച്ചു. കാണാതായവരുടെ കൃത്യമായ കണക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേർ അപകടത്തിൽ പെട്ടിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. കാലാവസ്ഥാ മെച്ചപ്പെടുന്നതോടെ വ്യോമ മാർഗ്ഗമുള്ള രക്ഷാപ്രവർത്തനവും സ്ഥലത്ത് തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.