അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഊഴത്തിലെ താരിഫ് നയം, യുഎസിന്റെ ഖജനാവിലേക്ക് എത്തിക്കുന്നത് കോടികള്‍ . ഈ വർഷം ജൂലൈ 29 വരെയുള്ള കണക്കുകള്‍ പ്രകാരം, താരിഫ് ഇനത്തില്‍ 150 ബില്യണ്‍ ഡോളറാണ് (ഏകദേശം 12.5 ലക്ഷം കോടി രൂപ) സമാഹരിച്ചത്. ഇത് ഒരു റെക്കോര്‍ഡ് നേട്ടമാണ്. താരിഫ് വരുമാനത്തിലെ ഈ കുതിച്ചുചാട്ടം കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായി ജൂണ്‍ മാസത്തില്‍ ബജറ്റ് മിച്ചം നേടാന്‍ വൈറ്റ് ഹൗസിനെ സഹായിച്ചു. ജൂലൈ മാസത്തില്‍ മാത്രം കസ്റ്റംസ് തീരുവ ഇനത്തില്‍ 28 ബില്യണ്‍ ഡോളറാണ് (ഏകദേശം 2.3 ലക്ഷം കോടി രൂപ) ലഭിച്ചത്. ഈ വര്‍ഷം ഒരു മാസം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.
എല്ലാ ഇറക്കുമതി ഉത്പന്നങ്ങള്‍ക്കും 10% അധിക നികുതി ഏര്‍പ്പെടുത്തുകയും, വ്യാപാരക്കമ്മി കൂടിയ രാജ്യങ്ങളില്‍ നിന്ന് വരുന്ന ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്തുകയും ചെയ്ത ട്രംപ് ഭരണകൂടത്തിന്റെ പുതിയ നയമാണ് ഈ നേട്ടത്തിന് പിന്നില്‍. ഈ നയം നടപ്പിലാക്കിയ ശേഷം നാല് മാസത്തിനുള്ളില്‍ത്തന്നെ ഏകദേശം 100 ബില്യണ്‍ ഡോളര്‍ (ഏകദേശം 8.3 ലക്ഷം കോടി രൂപ) അധികമായി ലഭിച്ചു. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വരുമാനത്തിന്റെ മൂന്നിരട്ടിയാണ്. താരിഫ് വഴി പ്രതിവര്‍ഷം 300 ബില്യണ്‍ ഡോളറിലധികം വരുമാനം പ്രതീക്ഷിക്കുന്നതായി വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക് ഫോക്‌സ് ബിസിനസിനോട് പറഞ്ഞു. കൂടാതെ, പ്രതിമാസ വരുമാനം 50 ബില്യണ്‍ ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്താണ് താരിഫ്?
ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ ചുമത്തുന്ന നികുതിയാണ് താരിഫ്. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ആണ് ഈ പണം ശേഖരിക്കുന്നത്. ഈ പണം പിന്നീട് ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ പൊതുഫണ്ടിലേക്ക് മാറ്റുകയും, എങ്ങനെ ചെലവഴിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുകയും ചെയ്യുന്നു. രാജ്യത്തെ വ്യവസായങ്ങളെ സംരക്ഷിക്കാനും വരുമാനം കൂട്ടാനും ലക്ഷ്യമിടുന്ന താരിഫ്, പലപ്പോഴും ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കും. കാരണം, ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ നികുതിഭാരം ഉപഭോക്താക്കളിലേക്ക് കൈമാറും.