കാനഡയിൽ 30 വയസ്സിന് താഴെയുള്ളവർക്ക് ഒരു വർഷത്തേക്ക് സിവിലിയൻ സർവീസ് ആവശ്യമാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നതായി പുതിയ സർവ്വെ . പോൾ ചെയ്ത പത്തിൽ ഏഴ് കനേഡിയക്കാരും ഇതേ അഭിപ്രായമാണ് പങ്കു വെച്ചത്. ആംഗസ് റീഡ് ആണ് പുതിയ സർവ്വെ നടത്തിയത്.
വോട്ടെടുപ്പിൽ 70% കനേഡിയക്കാരും 30 വയസ്സിന് താഴെയുള്ളവർക്ക് ഒരു വർഷത്തെ സിവിലിയൻ സർവീസ് വേണമെന്ന് വോട്ടു ചെയ്തു. ജർമ്മനി, ഫ്രാൻസ്, നോർവേ തുടങ്ങിയ രാജ്യങ്ങളിൽ ഈ മാതൃക സമീപ വർഷങ്ങളിൽ നടപ്പിലാക്കി വരുന്നുണ്ട്. 30 വയസ്സിന് താഴെയുള്ളവർക്ക് ഒരു വർഷത്തെ നിർബന്ധിത സിവിലിയൻ സർവീസ് എന്ന ആശയത്തെ കനേഡിയൻമാർ കൂടുതലായി പിന്തുണയ്ക്കുന്നുണ്ടെന്ന് വോട്ടെടുപ്പ് കണ്ടെത്തി. സിവിൽ പ്രൊട്ടക്ഷൻ, പൊതുജനാരോഗ്യം, പരിസ്ഥിതി, യുവജന സേവനങ്ങൾ തുടങ്ങിയ നിരവധി മേഖലകളിൽ ഇത് നിർബന്ധമാക്കണമെന്ന് സർവ്വെയിൽ അഭിപ്രായമുയർന്നു. 18 നും 29 നും ഇടയിൽ പ്രായമുള്ള യുവാക്കളുടെ കാഴ്ചപ്പാടുകളാണ് വോട്ടെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായത്. ജൂൺ 20 മുതൽ 23 വരെയാണ് വോട്ടെടുപ്പ് നടത്തിയത്.