ജോയ്സ് വര്‍ഗീസ് (കാനഡ)
ഒരു പത്തുവയസ്സുകാരിയാണ് ഇതിലെ അബദ്ധങ്ങളുടെ റാണി, റാണി ആകാനുള്ള പ്രായമായില്ല, രാജകുമാരി ആയിരുന്നു അന്ന്. അതേ, ഈ ഞാന്‍ തന്നെ. ബന്ധുക്കള്‍ എല്ലാവരും തന്നെ ചുറ്റുവട്ടത്തു തന്നെ ഉണ്ടായിരുന്നു. അമ്മയുടെ ഇളയസഹോദരി ഒഴികെ, എല്ലാവരും ഒന്നോടിപ്പോയി കാണാന്‍ അത്ര അടുത്ത്.
അതുകൊണ്ട് വല്ലപ്പോഴും എത്തുന്ന ഇളയമ്മയുടെ എഴുത്ത് ഒഴികെ വീട്ടില്‍ വരുന്നത് ചിട്ടി ഓഫീസില്‍ നിന്നും, ഇപ്രാവശ്യത്തെ കുറി വേറെ ഭാഗ്യവാന്‍ അടിച്ചുകൊണ്ടുപോയി എന്ന നിര്‍ഭാഗ്യ അറിയിപ്പായിരിക്കും. എനിക്ക് യാതൊരു താല്‍പര്യവും ഇല്ലാത്ത എഴുത്തുകള്‍.
ഒരു വൈകുന്നേരം, പോസ്റ്റുമാന്റെ സൈക്കിള്‍ ബെല്‍ കിണി, കിണി ശബ്ദം കേട്ടപ്പോള്‍ ഒരു ഉത്സാഹവുമില്ലാതെ മുറ്റവും നീണ്ട നടപ്പാതയും കടന്നുചെന്നു. റോഡരികത്തു അക്ഷമനായി കാത്തുനില്‍ക്കുന്ന പോസ്റ്റുമാന്‍ കാര്‍ഡിലെ അഡ്രസ് കാണിച്ചു ചോദിച്ചു,
' ഇത് കുട്ടിയല്ലേ?'
'ങേ...,ഞാന്‍ ഞെട്ടി, വീണ്ടും വീണ്ടും നോക്കി.
'അതെ', വിക്കി വിക്കി പറഞ്ഞു. ജീവിതത്തില്‍ ആദ്യമായി എന്റെ പേരില്‍ ഒരു കാര്‍ഡ്.' ആരാണ് എനിക്കെഴുതാന്‍?', മൊത്തം കണ്‍ഫ്യൂഷന്‍. ആകെ ഒരു പുക, ഒന്നും പിടികിട്ടുന്നില്ല. അയാള്‍ തിരിച്ചു പോയതൊന്നും ഞാന്‍ കണ്ടില്ല. പട പട മിടിക്കുന്ന ഹൃദയത്തോടെ അക്ഷരപ്പിശകുള്ള കുറിമാനം ഞാന്‍ വായിച്ചു. തിരിച്ചുനടത്തത്തില്‍ എത്ര പ്രാവശ്യം തട്ടിത്തടഞ്ഞു വീഴാന്‍ പോയെന്നു എണ്ണാന്‍ മറന്നു. കത്തിന്റെ ഉള്ളടക്കം, ഒരു പുണ്യാളന്റെ മഹത്വം ലോകത്തെ അറിയിക്കണം. ആയിക്കോട്ടെ, ഞാന്‍ സമ്മതിച്ചു. പക്ഷെ കുറച്ചൊന്നുമല്ല, പന്ത്രണ്ടുപേര്‍ക്ക്, അയ്യോ...അതു കുറച്ചു കടുപ്പം, ഒരു പത്തുവയസ്സുകാരിക്ക് പന്ത്രണ്ടു ഉപഭോക്താക്കളെ കണ്ടുപിടിക്കല്‍ അത്ര എളുപ്പമല്ല.
ഇനിയാണ് ഭീഷണി, ഇത് ചെയ്തില്ലെങ്കില്‍ വസൂരി മുതല്‍ ഇങ്ങേയറ്റം വയറിളക്കം വരെയുള്ള എല്ലാ അസുഖങ്ങളും ഉണ്ടാകും. കൈയും കാലും ഒടിയല്‍ മുതല്‍ ഗുരുതര കാറപകടം വരെ പ്രതീക്ഷിക്കാം. ചെറിയ വിറയല്‍ അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നു. അതായിരുന്നോ പേടിച്ചു വിറയല്‍? ആ വിറയല്‍ ശരീരമാസകലം വ്യാപിപ്പിച്ചു അടുത്ത സാക്ഷ്യം, ഈ സന്ദേശം അവഗണിച്ച ഒരാള്‍ മലമ്പനി വന്നു മരിച്ചു, ഒരാള്‍ക്ക് ഇടിവെട്ടു കൊണ്ടു. അയാളുടെ കാറ്റ് പോയിരിക്കും, എനിക്ക് അനുമാനിക്കാം. ഒരാളെ പേപ്പട്ടി കടിച്ചു. വേറെ കുടുംബം കാറപകടത്തില്‍ മരിച്ചു. പിന്നെ ഒരാളെ മൂര്‍ഖന്‍ പാമ്പ് കടിച്ചു.
ഞാന്‍ ഉപ്പൂറ്റി പൊക്കി വെച്ചു ഓടി, ഇനി വല്ല മൂര്‍ഖനോ, അണലിയോ എന്നെ കണ്ണുവെക്കും എന്ന് പേടിച്ചുവിറച്ചു.
കത്ത് വീണ്ടും വീണ്ടും വായിച്ചു മന:പാഠമായി. ഒരു രക്ഷയുമില്ല. എന്തായാലും പന്ത്രണ്ടു കത്തുകള്‍ അയക്കുക തന്നെ, ഉറച്ച തീരുമാനമെടുത്തു. പക്ഷെ അപ്പോളാണ് ടെക്‌നിക്കല്‍ പ്രോബ്ലെംസ് വരാന്‍ തുടങ്ങിയത്. പന്ത്രണ്ടു കാര്‍ഡ് കിട്ടണം, അത്രയും പേരുടെ അഡ്രസ്. ഇതൊക്കെ എങ്ങിനെ ഒപ്പിക്കും എന്ന് ആലോചിച്ചു തല കുടഞ്ഞു.
പക്ഷെ പാറേമക്കാവ് അമ്പലത്തിനു മുമ്പില്‍ ചളുങ്ങിയ അലൂമിനിയം പാത്രം കിലുക്കി ഭിക്ഷ യാചിക്കുന്ന ആളുടെ രൂപം പേടിപ്പെടുത്തി. വസൂരി ദീനം വന്നു കാഴ്ച നഷ്ടപ്പെട്ടയാള്‍. അയാളെ കാണുമ്പോള്‍ തോന്നുന്ന സഹതാപം മെല്ലെ പേടിയായി കിടുങ്ങി.
ബസ് കണ്ടക്ടറുടെ കണ്ണു വെട്ടിച്ചു ബസ് ചാര്‍ജ് കൊടുക്കാതെ ആ പൈസ ഭിക്ഷക്കാരന്റെ അലൂമിനിയം പാത്രത്തിലിട്ടു ചാരിറ്റി ചെയ്യും ഞാനും എന്റെ കൂടെയുള്ള മദര്‍ തേരസ മനസ്സുള്ള കസിനും. അയാളുടെ അസുഖം ആണ് പടിവാതിക്കലില്‍ എത്തി നില്‍ക്കുന്നത്. എങ്ങനെ ഞാന്‍ പേടിക്കാതെയിരിക്കും? എങ്ങനെയെങ്കിലും പന്ത്രണ്ടുപേരില്‍ ഈ സന്ദേശം എത്തിച്ചു ഈ മഹാരോഗത്തില്‍ നിന്നും ഞാന്‍ കരകയറും എന്ന് പ്രതിജ്ഞയെടുത്തു.
അമ്മ വളരെ നിസ്സാരമായി തള്ളി. 'അതൊക്കെ വെറുതെ പറയുന്നതാ.'
എന്താണിത്? ഒരു കുട്ടിയുടെ ജീവന് ഒരു വിലയും ഇല്ലേ? ഭൂമിയില്‍ നിന്നും ആകാശത്തില്‍ നിന്നും ഒക്കെ പാമ്പായും പട്ടിയായും മിന്നലായും എന്റെ ജീവനെടുക്കാന്‍ നില്‍ക്കുമ്പോള്‍ എങ്ങിനെ ഇങ്ങനെയൊക്കെ പറയാന്‍ പറ്റുന്നു? ഞാന്‍ പേര്‍ത്തും പേര്‍ത്തും ആലോചിച്ചു.
എവിടെ ഒക്കെയോ കുഴപ്പമുണ്ട്, ഞാന്‍ മനസ്സില്‍ അടിവരയിട്ടു. കാര്യത്തിന്റെ ഗൗരവം മനസ്സിലാകാത്തവര്‍, അല്ല പിന്നെ. ജീവനാണ്, എന്റെ ജീവന്‍.
ഇനി ആകെ ഒരാശ്രയം, മണ്ണിന്റെ കാശുകുടുക്ക. പിഗി ബാങ്കി( piggy bank ) ന്റെ പഴയ വേര്‍ഷന്‍. കുട്ടികളുടെ ഉള്ളങ്കയ്യില്‍ കൊള്ളുന്ന മണ്ണിന്റെ ഒരു ഗോളാകൃതി. പണം ഉള്ളിലേക്കിടാന്‍ ഒരു നീളന്‍ തുള, തീര്‍ന്നു സംഭവം. പൂട്ടും താക്കോലും ഒന്നും ഇല്ല. എറിഞ്ഞുടച്ചു ഉള്ളിലെ നിക്ഷേപം പുറത്തെടുക്കണം.
പക്ഷെ ഈ ഇത്തിരി കുഞ്ഞന്‍ ഒത്തിരി സ്വപ്നങ്ങള്‍ ആയിരുന്നു. അതിലെ നാണയക്കിലുക്കം ഉതിര്‍ക്കുന്ന ആഹ്ലാദം പറഞ്ഞറിയിക്കാന്‍ വയ്യ. വല്ലപ്പോഴും കിട്ടുന്ന ഇരുപത്തിയഞ്ചു പൈസത്തുട്ടുകള്‍, അല്ലെങ്കില്‍ അമ്പത് ഇതൊക്കെയാണ് അവിടത്തെ വിഐപി പ്രജകള്‍. പിന്നെ കൂട്ടിനായി അഞ്ചും, പത്തും പൈസകള്‍. എല്ലാം കൂടി ഒരു വര്‍ഷം തികയുമ്പോള്‍, ഏകദേശം അഞ്ച് അഞ്ചര രൂപ എത്തും.എങ്കിലും അതു പൊട്ടിക്കുന്ന നേരത്തേക്ക്, ഒരു അഞ്ഞൂറ് രൂപയുടെ പദ്ധതി ഇട്ടിരിക്കും. മോഹിക്കാനിപ്പോ എന്താ തടസ്സം? ഒരു ചിലവും ഇല്ലാത്ത കാര്യം.
ആ കാശുകുടുക്ക പൊളിച്ചു കിട്ടുന്ന പൈസക്കൊണ്ട് കാര്‍ഡ് വാങ്ങുക. സാധാരണ വര്‍ഷത്തില്‍ ഒരു പ്രാവശ്യം ആണ് കുടുക്ക പൊട്ടിക്കുന്നത്. പ്രായപൂര്‍ത്തി ആവാത്ത ഈ കുടുക്ക പൊട്ടിക്കാന്‍ സങ്കടമുണ്ട്. എന്തു ചെയ്യാം? മരിക്കുന്നതിനേക്കാള്‍ ഭേദം അത് തന്നെ.
ഒരു ഞായറാഴ്ച അവധി ദിവസത്തിന്റെ നേര്‍ത്ത ഉച്ചമയക്കം കണ്ണില്‍ തഴുകുന്നുണ്ട്. തള്ളക്കോഴി മുറ്റത്തു കുഞ്ഞുങ്ങളെ ചിറകിന്റെ തണലില്‍ ഒളിപ്പിച്ചിരുത്തി വെയില്‍ ചാഞ്ഞിരിക്കുന്നു. പുറത്തെ കത്തുന്ന വെയില്‍ എല്ലാവരെയും അകത്തു പിടിച്ചിട്ടിരിക്കുന്നു. ഞാന്‍ ഉമ്മറത്ത് ഒരു മൂല ലക്ഷ്യം വെച്ചു. ജീവന്റെ ജീവനായ കാശുകുടുക്കയെ കിലുക്കി, കാതുചേര്‍ത്തു. ആ കിലുക്കം അവസാനമായി ആസ്വദിച്ചു.
ക്ണീം, ക്ണീം.. കുടുക്ക എറിഞ്ഞുടച്ചു. ശബ്ദം കേട്ട് എല്ലാവരും ഓടി ഉമ്മറത്തെത്തി. തള്ളക്കോഴി കുഞ്ഞുങ്ങള്‍ക്ക്, പ്രത്യേക സ്വരത്തില്‍ കൊക്കി, അപകടസൂചന കൊടുത്തു, അവരേയും കൊണ്ടു ശീഘ്രം ഓടിപ്പോയി. നാണയങ്ങള്‍ ഒച്ചവെച്ചു ഉരുണ്ടുനീങ്ങി, വശങ്ങളില്‍ താളമിട്ടു മെല്ലെ കറങ്ങി, ശക്തികുറഞ്ഞു നിശ്ചലമായി.
എല്ലാം പെറുക്കിക്കൂട്ടാനുള്ള എന്റെ തത്രപ്പാടില്‍ ചോദ്യങ്ങള്‍ പാഞ്ഞുവരുന്നുണ്ടായിരുന്നു.
'എന്തിനാ ഇപ്പൊ അതു പൊട്ടിച്ചേ?', അച്ഛന്‍ അവധി ദിവസം ആയതുകൊണ്ട് വീട്ടിലുണ്ട്.
ചോദ്യം ന്യായം. എന്നെ നോക്കിചിരിക്കുന്ന മൂന്നുനാല് ജോഡി കണ്ണുകള്‍ വേറേയും. കദനകഥ പകുതി വിക്കിയും, പകുതി കണ്ണീരായും പുറത്തുവന്നു.
'ഓ... അത്രേ ഉള്ളൂ..'
അച്ഛന്‍ എന്നെ ചേര്‍ത്തു പിടിച്ചു.
'അതൊക്കെ ആളോള് വെറുതെ പറയുന്നതല്ലേ, അങ്ങനെയൊന്നും ഉണ്ടാവില്ല', അച്ഛന്‍ പറഞ്ഞു. 'ഓര്‍മ്മിക്കാന്‍ സ്‌നേഹം മാത്രം തന്നയാള്‍'. ആ സുപ്രീം കോടതിയില്‍ വിധി പറഞ്ഞാല്‍ എനിക്ക് വിശ്വാസമാകും.
നമ്മള്‍ ആരേയും വേദനിപ്പിക്കാതിരിക്കുക, പറ്റുന്ന സഹായങ്ങള്‍ ചെയ്യുക. അല്ലാതെ ഈ മണ്ടത്തരത്തിനു പുറകെ ഒന്നും പോകരുത് എന്ന് എന്നെ ഉപദേശിക്കാനും അച്ഛന്‍ മറന്നില്ല.
'കോശോന്‍ (കുശവന്‍ ) പാത്രം വില്‍ക്കാന്‍ വരുമ്പോള്‍ പുതിയ കാശുകുടുക്ക വാങ്ങി തരാം ' അമ്മ ആ ഉറപ്പുകൂടി തന്നപ്പോള്‍ ആകെ ഒരു സമാധാനമായി, ഉള്ളു തണുത്തു.
മെല്ലെ മെല്ലെ ഞാന്‍ അതെല്ലാം മറന്നു തുടങ്ങിയിരുന്നു. സ്‌കൂള്‍ ഇന്റര്‍വെല്‍, പുറകിലെ ബെഞ്ചിലിരിക്കുന്ന കുട്ടിക്ക് എന്നോട് എന്തോ ചോദിക്കാനുള്ള പോലെ തോന്നി.
ഉം... എന്താ..?
കൈമലര്‍ത്തി ആഗ്യം കാണിച്ചു. ഒരു ഭീകരരഹസ്യം കെട്ടഴിയുന്ന ഭയം അവളുടെ കണ്ണില്‍ ഇരച്ചുകയറി.
'പന്ത്രണ്ടുപേര്‍ക്ക് എഴുതി അയച്ചോ? ' എന്റെ കാശുകുടുക്ക പൊട്ടിക്കാനുള്ള അബദ്ധം എന്നെകൊണ്ട് ചെയ്യിച്ച കക്ഷിയെ ഞാന്‍ ഒട്ടും മയമില്ലാതെ നോക്കി.
'ഇല്ല '
' ഇല്ലേ?', അവളുടെ മുഖത്ത് പേടി കൂടുകെട്ടി.
'ഒന്നും ഉണ്ടാവില്ല, ഒക്കെ വെറുതെ, എന്റെ വീട്ടില് അങ്ങനെ പറഞ്ഞൂലോ 'മറുപടി പറഞ്ഞു ഞാന്‍ തിരിഞ്ഞുനടന്നു. പക്ഷെ മറ്റൊരു പത്തുവയസ്സുകാരിയുടെ പേടി മുളയോടെ നുള്ളാന്‍ എനിക്ക് കഴിഞ്ഞില്ല. പിന്തിരിഞ്ഞു നോക്കിയപ്പോള്‍, എന്റെ മരണം ഉറപ്പിച്ച മട്ടില്‍ എന്നെ ദയയോടെ നോക്കി തറഞ്ഞു നില്‍ക്കുന്ന ആ കുട്ടിയെ ഞാന്‍ കണ്ടു.
വര്‍ഷങ്ങള്‍ക്കിപ്പുറം വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ കറങ്ങി നടക്കുന്ന ഇമ്മാതിരി ചില സന്ദേശങ്ങള്‍. ഇത് പന്ത്രണ്ടുപേര്‍ക്ക് ഫോര്‍വേഡ് ചെയ്യുക. അല്ലെങ്കില്‍ വരുന്ന രോഗങ്ങളുടെ പേര് മാത്രം മാറിയിട്ടുണ്ട്. കുറച്ചു മൂന്നാം തലമുറ രോഗങ്ങളും, കാര്‍ അപകടവും നിശ്ചയം.
ഉം...ഉം... ഞാന്‍ ഇമ്മിണി ഫോര്‍വേഡ് ചെയ്തത് തന്നെ....തട്ടിപ്പ്.
'പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍'. (ചില പഴഞ്ചൊല്ല് തിരിച്ചുപറഞ്ഞാലും ഏല്‍ക്കുംല്ലേ?)??
എങ്കിലും ആ നിഷ്‌കളങ്കബാല്യവും പിണഞ്ഞ അബദ്ധവും എന്റെ അച്ഛനും നിറയുന്ന ഓര്‍മ്മകള്‍ ഇന്നും എനിക്കിഷ്ടം.
വെറുതെ ഒരിഷ്ടം !