കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും അവസാനിപ്പിച്ചതായി പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. ടെക് കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതായി കാനഡ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിൻ്റെ പ്രഖ്യാപനം . കാനഡയുടെ നീക്കം യു.എസ് ടെക് കമ്പനികള്‍ക്ക് മൂന്ന് ബില്യൻ ഡോളറിൻ്റെ അധിക ചെലവ് ഉണ്ടാക്കുമെന്നാണ് നിഗമനം. ഇതേ തുടര്‍ന്നാണ് ട്രംപിൻ്റെ പ്രഖ്യാപനം. യു.എസിൽ വ്യാപാരം നടത്താൻ കാനഡക്ക് അധിക നികുതി ചുമത്തുമെന്നും ട്രംപ് പറഞ്ഞു.
ക്ഷീരോല്‍പന്നങ്ങള്‍ക്ക് വര്‍ഷങ്ങളായി 400 ശതമാനം വരെ തീരുവ ഈടാക്കുന്ന, വ്യാപാരം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള രാജ്യമായ കാനഡ, ഇപ്പോള്‍ അമേരിക്കന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതായി പ്രഖ്യാപിച്ചു. ഇത് രാജ്യത്തിനെതിരായ പ്രത്യക്ഷവും നഗ്‌നവുമായ ആക്രമണമാണെന്ന് ട്രംപ് പറയുന്നു.
നികുതി ഈടാക്കുന്ന യൂറോപ്യന്‍ യൂണിയനെ അവര്‍ അനുകരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ നിലവില്‍ ഞങ്ങളുമായി ചര്‍ച്ച ചെയ്യുകയാണ്. ഈ നികൃഷ്ടമായ നികുതിയുടെ അടിസ്ഥാനത്തില്‍, കാനഡയുമായുള്ള എല്ലാ വ്യാപാര ചര്‍ച്ചകളും ഞങ്ങൾ ഇതിനാല്‍ അവസാനിപ്പിക്കുന്നു എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.