'മനുഷ്യജീവിതം പാഴാക്കുന്നു'; ടെഹ്റാനിലെ ജനങ്ങളോട് ന​ഗരം വിടാൻ ആവശ്യപ്പെട്ട് ട്രംപ്

By: 600007 On: Jun 17, 2025, 1:33 PM

 

വാഷിങ്ടൺ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് എത്രയും വേ​ഗം ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഞാൻ ഒപ്പിടാൻ പറഞ്ഞ കരാറിൽ ഇറാൻ ഒപ്പിടേണ്ടതായിരുന്നു. അവർ അത് ചെയ്തില്ല. ഇപ്പോഴത്തെ നടപടി മനുഷ്യജീവിതം പാഴാക്കലാണെന്നും ഇറാന് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ലെന്നും എല്ലാവരും ഉടൻ തന്നെ ടെഹ്‌റാനിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. 

ഇറാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ആസ്ഥാനത്ത് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന വന്നത്. ഇസ്രായേലിനും ഇറാനും ഇടയിലുള്ള സംഭവവികാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ജി7 ഉച്ചകോടിയിൽ ട്രംപ് പങ്കെടുത്തേക്കില്ല. ഇസ്രായേലുമായുള്ള നിലവിലുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ, ഇറാൻ നയതന്ത്ര ചർച്ചകളിൽ ഏർപ്പെടേണ്ടതിന്റെ അടിയന്തര ആവശ്യമാണെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സംഘർഷത്തിന്റെ കൃത്യമായ വിവരം ട്രംപിന് കൈമാറുന്നുണ്ട്. 

തിങ്കളാഴ്ച വൈസ് പ്രസിഡന്റ് ജെഡി വാൻസ്, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ, നിരവധി ഉന്നത സഹായികൾ എന്നിവർ വൈറ്റ് ഹൗസിൽ യോ​ഗം ചേർന്നിരുന്നു. അതേസമയം, ഇറാനിലെ ഏറ്റവും വലിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് വലിയ നാശനഷ്ടമുണ്ടായതായി യുഎൻ ആണവ നിരീക്ഷണ സമിതിയുടെ തലവൻ സ്ഥിരീകരിച്ചു.