മിഡിൽ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇസ്രയേല്‍ എന്ന രാഷ്ട്രത്തിന്‍റെ പുനസ്ഥാപനം മുതല്‍ അതിന്‍റെ ചരിത്രം തുടങ്ങുന്നു. അതിന്‍റെ തുടർച്ചയാണ് കഴിഞ്ഞ ദിവസം ലെബണനിന്‍റെ ആകാശത്ത് കൂടി ഇറാന്‍റെ മിസൈലുകൾ ഇസ്രയേല്‍ ലക്ഷ്യമാക്കി പറന്നപ്പോൾ, ലെബണനീസ് പൗരന്മാര്‍ റൂഫ് ടോപ്പ് പാര്‍ട്ടി നടത്തി സാക്സഫോണ്‍ വായിച്ചതും. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ മണിക്കൂറുകൾക്കകം ലോകമെങ്ങും പങ്കുവയ്ക്കപ്പെട്ടു.
ഒരു ഹോട്ടലിന്‍റെ റൂഫ് ടോപ്പില്‍ നിന്നും മിസൈലുകളുടെ ദൃശ്യങ്ങൾ ആളുകൾ തങ്ങളുടെ മൊബൈലില്‍ പകര്‍ത്തുമ്പോൾ ഒരാൾ സാക്സഫോണ്‍ വായിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. വീഡിയോ, എക്സ്, ഇന്‍സ്റ്റാഗ്രം, ഫേസ്ബുക്ക്, തുടങ്ങിയ ഏതാണ്ടെല്ലാ സമൂഹ മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെട്ടു. തങ്ങളുടെ ആകാശത്തിന് മുകളിലൂടെ രണ്ട് രാജ്യങ്ങൾ നടത്തുന്ന യുദ്ധത്തിനിടെയിലും ഒരാൾ സാക്സഫോണ്‍ വായിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമ ഉപയോക്താക്കളില്‍ സമിശ്ര വികാരമാണ് സൃഷ്ടിച്ചത്. 'ഇതിനിടെയില്‍ ലെബണനില്‍' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.