വാഷിംഗ്ടണ്‍: ഇന്ത്യയെയും പാകിസ്ഥാനെയും ഒരു പൂർണ്ണമായ സംഘട്ടനത്തിൽ നിന്ന് തടഞ്ഞുവെന്ന വാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഒരു ആണവ ഏറ്റുമുട്ടലിൽ നിന്ന് ഇരു രാജ്യങ്ങളെയും താൻ ഇടപെട്ട് തടഞ്ഞെന്നാണ് ട്രംപ് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരിക്കുന്നത്. വ്യാപാരത്തെക്കുറിച്ചാണ് ഇന്ത്യയോടും പാകിസ്ഥാനോടും സംസാരിച്ചത്. പരസ്പരം വെടിവെക്കുകയും ആണവായുധങ്ങൾ ഉപയോഗിക്കാൻ സാധ്യതയുമുള്ള ആളുകളുമായി വ്യാപാരം ചെയ്യാൻ കഴിയില്ല എന്ന് അറിയിച്ചുവെന്ന് ഓവൽ ഓഫീസിലെ വാര്‍ത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
ടെസ്‍ല സിഇഒ ഇലോൺ മസ്കും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ട്രംപ് ഭരണകൂടത്തിലെ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി അഥവാ ഡോജിന്‍റെ തലവൻ സ്ഥാനത്തുനിന്ന് മസ്ക് ഒഴിയുകയാണ്. 'ഞങ്ങൾ ഇന്ത്യയെയും പാകിസ്ഥാനെയും പോരാടുന്നതിൽ നിന്ന് തടഞ്ഞു. ഇത് ഒരു ആണവദുരന്തമായി മാറിയേക്കാമായിരുന്നു' ട്രംപ് പറഞ്ഞു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിച്ചതിന് തന്‍റെ നയതന്ത്രത്തെയും ഇരു രാജ്യങ്ങളിലെയും നേതാക്കളുടെ സഹകരണത്തെയും അദ്ദേഹം പ്രശംസിച്ചു.
'ഇന്ത്യയിലെ നേതാക്കൾക്കും പാകിസ്ഥാനിലെ നേതാക്കൾക്കും എന്‍റെ ആളുകൾക്കും നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നു. ഞങ്ങൾ മറ്റുള്ളവരെ പോരാടുന്നതിൽ നിന്ന് തടയുന്നുണ്ട്. കാരണം ആത്യന്തികമായി ആരെക്കാളും നന്നായി പോരാടാൻ ഞങ്ങൾക്ക് കഴിയും. ഞങ്ങൾക്ക് ലോകത്തിലെ ഏറ്റവും മികച്ച സൈന്യമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച നേതാക്കളുണ്ട്' യുഎസ് പ്രസിഡന്‍റ് അവകാശപ്പെട്ടു.
എന്നാല്‍, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ (DGsMO) കരയിലും വായുവിലും കടലിലുമുള്ള എല്ലാ വെടിവെപ്പുകളും സൈനിക നടപടികളും ഉടനടി നിർത്താൻ ധാരണയിലെത്തുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ നിലപാട്. ഈ വിഷയത്തിൽ ഒരു മൂന്നാം കക്ഷിയുടെയും ഇടപെടൽ ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.