അഹമ്മദാബാദ്: ഭീകരവാദത്തിലൂടെ പാകിസ്ഥാൻ നടത്തുന്നത് നിഴൽ യുദ്ധമായല്ല നേരിട്ടുള്ള യുദ്ധമായി തന്നെ ഇനി കണക്കാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനകൾ തുടങ്ങിയ ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയിലെ ജനങ്ങൾ ഇനി മുന്നോട്ടു കൊണ്ടു പോകുമെന്നും മോദി വ്യക്തമാക്കി. സിന്ദുനദീജല കരാർ തത്ക്കാലത്തേക്ക് മാറ്റി വച്ചപ്പോൾ തന്നെ പാകിസ്ഥാൻ വിയർത്ത് തുടങ്ങിയെന്നും നരേന്ദ്ര മോദി ഗാന്ധിനഗറിൽ പറഞ്ഞു.
ഗുജറാത്തിലെ ഗാന്ധിനഗറിൽ റോഡ് ഷോയ്ക്ക് ശേഷം സംസാരിച്ച മോദി ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് അവകാശപ്പെട്ടു. ഇത്തവണ ഭീകരരുടെ കേന്ദ്രങ്ങൾ തകർത്തപ്പോൾ ആരും തെളിവ് ചോദിക്കാതിരിക്കാൻ എല്ലാം രേഖപ്പെടുത്തി. പാകിസ്ഥാൻ സേനയും ഭീകരരും ഒന്ന് തന്നെയെന്ന് തെളിഞ്ഞു കഴിഞ്ഞു. സിന്ദുനദീജല കരാറിൽ തൊട്ടപ്പോൾ തന്നെ പാകിസ്ഥാൻ വിയർത്തു തുടങ്ങിയെന്നും മോദി പറഞ്ഞു. സേന തുടങ്ങിയ ഓപ്പറേഷൻ സിന്ദൂർ വികസിത ഇന്ത്യയക്കായുള്ള നയമായി ജനങ്ങൾ മുന്നോട്ടു കൊണ്ടു പോകുമെന്നും മോദി പറഞ്ഞു. എന്നാൽ സേന നടപടിയെ പ്രധാനമന്ത്രി തുടർച്ചയായി രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. വെടിനിറുത്തലിന് എന്തു കൊണ്ട് ഇന്ത്യ തയ്യാറായി എന്നതിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ലെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര വ്യക്തമാക്കി.
അതിനിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആണവ ഏറ്റുമുട്ടൽ ഒഴിവാക്കിയെന്ന ഡോണൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി വിദേശകാര്യമന്ത്രി എസ് ജയശങ്കർ രംഗത്തെത്തി. ആണവ യുദ്ധത്തിൽനിന്നും ഇന്ത്യയും പാക്കിസ്ഥാനും ഏറെ അകലെയായിരുന്നെന്നും എസ് ജയശങ്കർ വ്യക്തമാക്കി. ഇന്ത്യ പാക് സംഘർഷം ഇടപെട്ട് അവസാനിപ്പിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദങ്ങൾ ആവർത്തിച്ച് തള്ളുന്നതിനിടെയാണ് എസ് ജയശങ്കർ, ജർമ്മൻ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം തള്ളിയത്. ആണവായുധം പ്രയോഗിക്കേണ്ട ഘട്ടത്തിലേക്കൊന്നും കാര്യങ്ങളെത്തിയിരുന്നില്ല, ഇന്ത്യൻ സൈന്യമാണ് പാക്കിസ്ഥാനെക്കൊണ്ട് സംഘർഷം നിർത്താമെന്ന് പറയിപ്പിച്ചത്. വെടിനിർത്തൽ ധാരണയിലേക്കെത്തി സംഘർഷം ഒഴിവാക്കിയതിന് താൻ ഇന്ത്യൻ സൈന്യത്തെയാണ് അഭിനന്ദിക്കുകയെന്നും ജയശങ്കർ വ്യക്തമാക്കി.