ഹോളിവുഡ്: മാൾട്ടയിൽ വേനൽക്കാലത്ത് ‘ജുറാസിക് വേൾഡ് റീബർത്ത്’ ചിത്രീകരിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് ഹോളിവുഡ് താരം സ്കാർലറ്റ് ജോഹാൻസൺ പറയുന്നു, കാരണം. ഭീകരമായിരുന്നു ഷൂട്ടിംഗ് എന്നും സൂര്യനിൽ നിന്ന് രക്ഷപ്പെടാൻ ഒരു വഴിയുമില്ലായിരുന്നുവെന്നും താരം പറയുന്നു.
‘ജുറാസിക് പാർക്ക്’ ഫ്രാഞ്ചൈസിയുടെ ഏറ്റവും പുതിയ സിനിമയിൽ സോറ ബെന്നറ്റിന്‍റെ വേഷമാണ് 40 വയസ്സുള്ള താരം അവതരിപ്പിക്കുന്നത്. “സൂര്യനിൽ നിന്ന് രക്ഷപ്പെടാൻ ഒരു വഴിയുമില്ലായിരുന്നു. എല്ലാ ദിവസവും ചുട്ടുപൊള്ളുകയായിരുന്നു. 30 അടി താഴ്ചയില്‍ ഒരു റിഗ്ഗിലായിരുന്നു ഷൂട്ടിംഗ്. അത് ഒന്നോ രണ്ടോ ദിവസം അല്ല ആറാഴ്ചയോളം ഷൂട്ടിംഗ് നടന്നു” താരം പറഞ്ഞു.
അതേ സമയം രണ്ട് ദിവസം മുന്‍പ് ഇറങ്ങിയ ‘ജുറാസിക് വേൾഡ് റീബർത്ത്’ട്രെയിലര്‍ ശ്രദ്ധേയമാകുകയാണ്. ഇതിനകം കോടിക്കണക്കിന് പേരാണ് ചിത്രം കണ്ടു കഴിഞ്ഞത്. ജുറാസിക് വേൾഡ് ഫ്രാഞ്ചെസിയിലെ നാലാമത്തെ ചിത്രമാണ് ഇത്. ഒരു സ്റ്റാന്‍റ് എലോണ്‍ ചിത്രമായിട്ടാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത് എന്നാണ് വിവരം.
ഗാരെത്ത് എഡ്വേർഡ്സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘റോഗ് വൺ: ഒരു സ്റ്റാർ വാർസ് സ്റ്റോറി’എന്ന ചിത്രം സംവിധാനം ചെയ്തയാളാണ് ഇദ്ദേഹം. ജൂലൈ 2 നാണ് ചിത്രം തീയറ്ററുകളില്‍ എത്താന്‍ പോകുന്നത്.
സ്കാര്‍ലെറ്റ് ജൊഹാന്‍സണ്‍, മെഹര്‍ഷാല അലി, ജൊനാഥന്‍ ബെയ്‍ലി, റൂപെര്‍ട്ട് ഫ്രൈഡ്, ഗാര്‍ഷ്യ റൂള്‍ഫോ, ലൂണ ബ്ലെയ്‍സ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. ജോണ്‍ മത്തീസണ്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. യൂണിവേഴ്സൽ പിക്ചേഴ്സ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.