വാഷിങ്ടൺ: ഫെഡറൽ സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാമിനു കീഴിൽ (SEVP) വിദേശീയരായ വിദ്യാർത്ഥികളെ ചേർക്കാനുള്ള ഹാർവാർഡ് സർവകലാശാലയുടെ അധികാരം കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം പിൻവലിച്ചിരുന്നു. ഈ സ്കീം വഴി തെരഞ്ഞെടുത്ത സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് അമേരിക്കയിൽ നിന്ന് പഠിക്കാനും വിസയുൾപ്പെടെയുള്ള ആവശ്യങ്ങൾക്കും അനുവാദമുണ്ടായിരുന്നു.
യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) ആണ് വ്യാഴാഴ്ച്ച ഈ തീരുമാനം അറിയിച്ചത്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള ഏകദേശം 800 വിദ്യാർത്ഥികൾ ഉൾപ്പെടെ ഹാർവാഡിലെ ഏകദേശം 6,800 വിദേശ വിദ്യാർത്ഥികളുടെ കാര്യത്തിൽ ആശങ്കയേറുകയാണ്. കണക്കുകൾ പ്രകാരം ഹാർഡ്വാർഡ് ഇൻസ്റ്റിറ്റ്യൂഷനുകളിൽ ഓരോ വർഷവും 500 മുതൽ 800 വരെ ഇന്ത്യൻ വിദ്യാർത്ഥികളും ഗവേഷകരുമാണ് ചേരുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് നിലവിൽ 788 ഇന്ത്യൻ വിദ്യാർത്ഥികൾ ഹാർവാഡിൽ പഠിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും ബിരുദം കഴിഞ്ഞുള്ള തുടർ പഠന പ്രോഗ്രാമുകളാണ്.
ട്രംപ് ഭരണകൂടത്തിന്റെ ഈ കടുംവെട്ടോടെ വിദ്യാർത്ഥികൾ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. അമേരിക്കയിൽ നിയമപരമായി തുടരാനാണ് ആഗ്രഹിക്കുന്നുവെങ്കിൽ ഇനി മറ്റൊരു SEVP സർട്ടിഫൈഡ് സ്ഥാപനത്തിലേക്ക് മാറേണ്ടി വരും. എന്നാൽ ഈ ശ്രമത്തിൽ പരാജയപ്പെട്ടാൽ വിസ ക്യാൻസൽ ചെയ്ത് നാടുകടത്തുകയും ചെയ്യും. ഇത് കൂടാതെ ഡോക്ടറൽ, മൾട്ടി-ഇയർ ഗ്രാജുവേറ്റ് പ്രോഗ്രാമുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാകട്ടെ ഇങ്ങനെ മാറിയാൽ തന്നെ അക്കാദമിക് ഇയർ പ്രശ്നം ഗുരുതരമായി നേരിടേണ്ടിയും വരും. ട്രംപിന്റെ ഈ പെട്ടെന്നുള്ള നീക്കത്തിൽ എന്തു ചെയ്യണമെന്നാണ് വിദ്യാർത്ഥികളുടെ ആശങ്ക.
ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിം ആണ് ഹാർവാഡിനുള്ള ഈ നിയന്ത്രണത്തെക്കുറിച്ച് കത്തയച്ചത്. കാമ്പസിലെ വിദേശ വിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾക്കായുള്ള യുഎസ് ഗവൺമെന്റിന്റെ അഭ്യർത്ഥനകൾ പാലിക്കുന്നതിൽ ഹാർവാർഡ് പരാജയപ്പെട്ടുവെന്നാണ് കത്തിൽ പറയുന്നത്. ക്യാമ്പസിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട അച്ചടക്ക രേഖകളും ഓഡിയോവിഷ്വൽ ഡോക്യുമെന്റേഷനും സർവകലാശാല സമർപ്പിച്ചിട്ടില്ലെന്ന് കത്തിൽ ആരോപിക്കുന്നു. അവയിൽ ചിലതിൽ ഹമാസ് അനുകൂല വികാരവും ഉൾക്കൊള്ളുന്നുവെന്നും ട്രംപ് ഭരണകൂടം. ഇനി ഹാർവാർഡ് സർവകലാശാലയ്ക്ക് എസ് ഇ വി പി പദവി പുനഃസ്ഥാപിക്കാൻ 72 മണിക്കൂർ സമയം മാത്രമാണ് അധികൃതർ നൽകിയിട്ടുള്ളത്. പറഞ്ഞ സമയത്തിനകം ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാനാണ് വ്യവസ്ഥ.