ഒരു തുള്ളി മാത്രം ! (എന്റെ അമ്മ) -ജോയ്സ് വര്‍ഗീസ്, കാനഡ

By: 600002 On: May 13, 2025, 1:04 PM


 

ജോയ്സ് വര്‍ഗീസ്, കാനഡ

ചിലര്‍ അങ്ങനെയാണ്, നമ്മുടെ ഓര്‍മ്മകളില്‍ നിന്നും ചിന്തകളില്‍ നിന്നും ഹൃദയത്തില്‍ നിന്നും തിരിച്ചുപോകാത്തവര്‍. അവര്‍ വാക്കായി, ചൈതന്യമായി നമുക്ക് ചുറ്റുമുണ്ടാകും. അമ്മ... എന്റെ അമ്മ.
എല്ലാവര്‍ക്കും 'അമ്മ' വിലപ്പെട്ട ഓര്‍മ്മകള്‍ തന്നെ, അമ്മ കൂടെയുള്ളവര്‍ക്കും പിരിഞ്ഞു പോയവര്‍ക്കും. ചുരുക്കം ചില അപവാദങ്ങള്‍ ഒഴിച്ച്.

എന്റെ അമ്മ, സിനിമയിലെ കവിയൂര്‍ പൊന്നമ്മയെപോലെ വളരെ മൃദുലയായിരുന്നില്ല. പുരോഗമന ചിന്തകളും ശക്തമായ അഭിപ്രായങ്ങളും ഉള്ള തന്റേടമുള്ള സ്ത്രീയായിരുന്നു. ഒരു യാഥാസ്ഥിതിക ചുറ്റുപാടില്‍ അമ്മയുടെ പല ചിന്താധാരകളും അഭിപ്രായപ്രകടനങ്ങളും പലരുടേയും നെറ്റി ചുളിപ്പിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ അമ്മക്ക് കുറെ കല്ലേറ് കിട്ടിയിട്ടുമുണ്ട്.

അതിനോടൊപ്പം കരുണയുള്ള മനസ്സിനുടമയായിരുന്നു. ഞങ്ങള്‍ മക്കളുടെ ചെറിയ പ്രയാസങ്ങള്‍പ്പോലും താങ്ങാനാവാതെ,  മെഴുകുപ്പോലെ ഉരുകിയൊലിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ഈ ശക്തയുടെ തേങ്ങല്‍ എന്നെ പലപ്പോഴും അമ്പരിപ്പിച്ചിട്ടുണ്ട്. അമ്മ എന്ന വികാരം എത്രയും ആഴമുള്ളതെന്ന് ഇപ്പോള്‍ ഞാനറിയുന്നു.

പുസ്തകങ്ങളുടെ കൂട്ടുകാരിയായിരുന്നു അമ്മ. അന്നത്തെ വര്‍ത്തമാനപത്രത്തില്‍ തുടങ്ങി ആനുകാലികങ്ങളിലൂടെ വളര്‍ന്നു ഒരു നോവലിന്റെ കുറച്ചു അധ്യായങ്ങള്‍ വായിച്ചു തീരുന്നതായിരുന്നു അമ്മയുടെ വായനയുടെ ദിനചര്യ. വലിയ കുടുംബവും കൃഷിയും പണിക്കാരും പശുവും കോഴിയും നായയും പൂച്ചയുമായി ശ്വാസം വിടാന്‍ സമയമില്ലാതെ നെട്ടോട്ടമോടുമ്പോള്‍ കൂടി വെയില്‍ ചാഞ്ഞിരിക്കുന്ന ചുരുക്കം ഒരു മണിക്കൂര്‍ അമ്മ വായനക്കു വേണ്ടി മാറ്റിവെക്കുമായിരുന്നു. ധാരാളം പേജുകളുള്ള  അവകാശികള്‍, ഒരു ദേശത്തിന്റെ കഥ, ഒരു തെരുവിന്റെ കഥ തുടങ്ങിയ തടിയന്‍ പുസ്തകങ്ങള്‍ കൈയില്‍ താങ്ങിയിരുന്നു വായിച്ച്, വേദനിക്കുന്ന കൈത്തണ്ട തിരുമ്മുന്ന  അമ്മയുടെ ചിത്രം ഇന്നും നറുചിരിയോടെ മാത്രമെ ഓര്‍മ്മിക്കാന്‍ സാധിക്കൂ. ആ പരന്ന വായനയായിരിക്കണം പുരോഗമന ചിന്തകളുടെ വിത്ത് അമ്മയുടെ തലച്ചോറില്‍ പാകിയത്.

കുസൃതിയും വാശിയും ചില്ലറ കുരുത്തക്കേടുകളുമായി അമ്മയുടെ നിഴലായി നടന്നിരുന്ന ഒരു നാലുവയസ്സുകാരിയില്‍ നിന്നും എന്റെ ഓര്‍മ്മകളും അമ്മയോടുള്ള യോജിപ്പും വിയോജിപ്പും തുടങ്ങുന്നു. വിയോജിപ്പ് എന്തായിരുന്നു എന്നല്ലേ? അമ്മയെ ഒരു 'പാവം അമ്മ' എന്ന് വിളിച്ചു കാണാനായിരുന്നു, എന്നിലെ കൗമാരകാരിക്ക് ഇഷ്ടം. നമുക്ക് യാതൊരു ഗുണവുമില്ലാത്ത കാര്യങ്ങളില്‍ എന്തിന് ഇടപെടണം?, ഞാന്‍ കരുതും.

പക്ഷെ ഇമേജ് നോക്കാതെ ന്യായം പറയുന്ന അമ്മ വളരെ വ്യത്യസ്തയായിരുന്നു.

അമ്മക്ക് നല്ലൊരു കഥ പറയല്‍  ശൈലിയുണ്ടായിരുന്നു. കള്ളകര്‍ക്കിടകത്തിലെ കനത്ത മഴയില്‍ കറന്റ് പോയി, പഠിത്തം നിര്‍ത്തി പുസ്തകമടച്ചു, ഇത്തിരി വെട്ടത്തില്‍ അമ്മക്ക് ചുറ്റുമിരുന്നു കേട്ട കഥകളില്‍, സ്വാതന്ത്ര്യസമരസേനാനിയായ അപ്പൂപ്പനും അമ്മ കേട്ടറിഞ്ഞ രണ്ടാം ലോകമഹായുദ്ധവും കേരളത്തില്‍ വീശിയ കൊടുങ്കാറ്റും ശ്രീ നെഹ്റുവിന്റെ പ്രസംഗവും ഒരിക്കലും മങ്ങാത്ത ഫ്രെയിമുകളായി ഓര്‍മ്മയില്‍ നില്‍ക്കുന്നു.

ഞാന്‍ മുറ്റത്തു കൂട്ടുകാരോടൊപ്പം കളിക്കുമ്പോള്‍, അമ്മ ഇടയ്ക്കിടെ എത്തിനോക്കി, ഞങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തും. ഒരു ലക്കും ലഗാനുമില്ലാതെ ഓടിക്കളിക്കുന്ന ഞങ്ങളോട് വേലിക്കരികില്‍ പൊന്തച്ചെടികള്‍ക്കടുത്ത് പോകരുത്, എന്തെങ്കിലും അനക്കം കേട്ടാല്‍ ശ്രദ്ധിക്കണം, അപരിചിതരോട് സംസാരിക്കരുത് തുടങ്ങി നല്ലൊരു സ്റ്റഡി ക്ലാസ്സ് തന്നിട്ടാണ് കളിക്കാന്‍ ഇറക്കി വിടുന്നത്.

ടൗണിലെ സ്‌കൂളില്‍ പഠിച്ചിരുന്ന ഞാന്‍ സ്ഥിരം തിരിച്ചുവരുന്ന ബസ് അല്പം വൈകിയാല്‍ വഴിക്കണ്ണുമായി ഗേറ്റില്‍ കാത്തുനില്‍ക്കുന്ന 'അമ്മ', എന്റെ മനസ്സിലെ മായാത്ത ഒരു തെളിമയുള്ള ചിത്രം.

എന്റെ അമ്മ സൂക്തങ്ങള്‍.

'പിള്ളേരെ ആക്കറ്റ് (കൂടുതലായി ) തല്ലരുത്, തലയില്‍ ഒരിക്കലും അടിക്കരുത്. തെറ്റു പറഞ്ഞു മനസ്സിലാക്കുക, വേണമെങ്കില്‍ ഒരു ചെറിയ ശിക്ഷ, അത്രയെ പാടുള്ളൂ. കുട്ടികള്‍ക്ക് കളിക്കാനും സമയം കൊടുക്കണം. അവരുടെ സുഹൃത്തുക്കള്‍ ആരാണെന്ന് തിരക്കുകയും വേണം. 

'എല്ലാ കുട്ട്യോളും ഒരുപോലല്ല, എല്ലാവര്‍ക്കും നന്നായി പഠിക്കാന്‍ പറ്റീന്നു വരില്ല.' ഇതൊക്കെ ഇന്നത്തെ വിദ്യാഭ്യാസവിചക്ഷണന്മാര്‍ പറയും മുന്‍പ് അമ്മ ഫെല്ലോ അമ്മമാരെ ഉപദേശിച്ചിരുന്നു. ചൈല്‍ഡ് സൈക്കോളജി നന്നായി മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ മക്കളെ അവരുടെ സഹപാഠികളുടെ കഴിവും പഠനനിലവാരവുമായി ഒരിക്കലും താരതമ്യം ചെയ്യില്ലായിരുന്നു. 

'പെണ്‍കുട്ടികളെ പഠിച്ചു കലട്ടറാക്കാനാണോ, വേഗം കെട്ടിച്ചു വിട്ടൂടെ? ' എന്ന ബന്ധുവിന്റെ ചോദ്യത്തിന്, 'ജോലിക്ക് വേണ്ടി മാത്രല്ലല്ലോ പഠിക്കുന്നത്, അതു വിവരം കൂടി ഉണ്ടാകാനാണ് ', ചോദ്യത്തിന്റെ മുനയൊടിച്ചു അമ്മ.

ഭര്‍ത്താവ് കുടിച്ചു വന്നു സ്ഥിരം ഉപദ്രവിക്കുന്നു എന്ന് പറഞ്ഞ അടുത്ത വീട്ടിലെ യുവതിയെ ഞാന്‍ പറഞ്ഞുനോക്കാം എന്ന് സമാധാനിപ്പിച്ചയക്കുന്ന അമ്മ. അടുത്തൊരു ദിവസം അവനെ വിളിച്ചു വരുത്തി, 'നിനക്ക് ബോധമില്ലാതെ തല്ലാനാണോടാ നീ പെണ്ണ് കെട്ടിയത്? ഇനി ഞാന്‍ നീ അവളെ തല്ലിയെന്ന് കേട്ടാല്‍ ഉണ്ടല്ലോ?', അമ്മയുടെ റൗഡി മട്ടു കണ്ടു ചൂളി നില്‍ക്കുന്ന അയല്‍പക്കത്തെ ചെറുപ്പക്കാരന്‍!

അയാള്‍ പോയപ്പോള്‍ ഞാന്‍ ചിരിയടങ്ങാതെ അമ്മയോട് ചോദിച്ചു,
'അയാള്‍ അയാളുടെ ഭാര്യയെ വീണ്ടും തല്ലിയാല്‍ അമ്മ എന്തുചെയ്യും?'

'ഒരു പേടി കെടക്കട്ടെ കുട്ടി ... വല്യ ഗുണവും ഉണ്ടായലോ.' അതായിരുന്നു അമ്മയുടെ ലൈന്‍, ശ്രമിക്കുക, വിജയിക്കണം എന്ന് ഒരു ഉറപ്പുമില്ലെങ്കിലും.

പഞ്ഞകര്‍ക്കിടകത്തില്‍, വീട്ടില്‍ കൂലിവേലക്കു വന്നിരുന്ന സ്ത്രീ, പ്രസവിച്ചു കിടക്കുമ്പോള്‍,  അവരുടെ പട്ടിണി മാറ്റാന്‍ ഇരുകൈകളിലും അരി നിറച്ച സഞ്ചിയുമായി നടന്നു നീങ്ങുന്ന അമ്മയോടൊപ്പം റോഡിന്റെ അരികു ചേര്‍ന്നു നടന്ന ഞാന്‍. കാല്‍ നിവര്‍ത്താന്‍  പോലും ഇടമില്ലാത്ത കൊച്ചുമുറിയില്‍ ചുരുണ്ടു കിടക്കുന്ന അവരുടെ ദയനീയ സ്ഥിതി കണ്ടു, കണ്ണുകള്‍ തുടച്ച അമ്മ.

'കുട്ടികള്‍ അഞ്ചാറായില്ലേ, ഇനി ഇതൊന്നു നിര്‍ത്തിക്കൂടെ?', എന്ന ചോദ്യം.'മക്കള്‍ ഉണ്ടായാല്‍ മാത്രം പോര, അവരെ നന്നായി വളര്‍ത്തുകയും  സങ്കടങ്ങളില്‍ കൈ താങ്ങുകയും വേണം', എന്നുപദേശിക്കാനും അമ്മ മറന്നില്ല.

സ്വന്തം കുടുംബം ഭര്‍ത്താവ് കുട്ടികള്‍ എന്നതില്‍ മാത്രം ഒതുങ്ങാതെ പലരുടെ കാര്യങ്ങളിലും അമ്മ ആവും വിധം ഇടപ്പെടുകയും സഹായിക്കുകയും ചെയ്യുമായിരുന്നു.

സന്ധ്യക്ക് പണി നിര്‍ത്തി പോകുമ്പോള്‍, 'ആര്‍ക്കാ വോട്ടു ചെയ്യണ്ടേ?', എന്ന് ചോദിച്ച  കര്‍ഷക തൊഴിലാളിയോട്,
'നിങ്ങള്‍ക്ക് കൂലി കൂടുതല്‍ തരുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്‌തോ ട്ടോ ', എന്ന് ആഹ്വാനം ചെയ്തു മാതാശ്രീ.

'എന്താ പറയണേ...അപ്പോള്‍ നമുക്ക് കൂലി കൂടുതല്‍ കൊടുക്കണ്ട വരില്ലേ?' ബന്ധുവിന്റെ വിമര്‍ശനം കാറ്റില്‍ പറത്തി
അമ്മയുടെ ഉത്തരം അതിനു മുകളില്‍ പറന്നു. 'എല്ലു മുറിഞ്ഞു പണിയെടുക്കുന്ന അവരും പട്ടിണിയില്ലാതെ ജീവിക്കട്ടെ!', ഞാന്‍ കേട്ട ആദ്യ സോഷ്യലിസ്റ്റ് ചിന്ത.

എന്റെ അമ്മ, എന്റെ നല്ല സുഹൃത്ത് കൂടിയായിരുന്നു. ഞാനല്പം മുതിര്‍ന്നപ്പോള്‍ മുതല്‍, പല കാര്യങ്ങളും എന്നോട് സംസാരിക്കുകയും അതില്‍ എന്താണ് നിന്റെ അഭിപ്രായം, എന്ത് ചെയ്യണം എന്നാണ് കരുതുന്നത് എന്നാരായുകയും ചെയ്യുമായിരുന്നു. അഭിപ്രായങ്ങള്‍ കേള്‍ക്കണമെന്നും ( അത് പ്രായത്തില്‍ ചെറുപ്പമുള്ളവര്‍ ആയാലും) അതിനു ശേഷം വിവേകത്തോടെ സ്വന്തം തീരുമാനത്തില്‍ എത്തണം എന്ന് അമ്മ പറയും. പലരെ കേള്‍ക്കുമ്പോള്‍ മാത്രമേ അതിനെ കുറിച്ച് എല്ലാ ആംഗിളും നമ്മള്‍ ചിന്തിക്കൂ, എന്നാണ് കക്ഷിയുടെ പഠനം.

ഇതെല്ലാം കേട്ടു, നിങ്ങള്‍ എന്റെ അമ്മ ഒരു പുണ്യവതിയാണെന്ന് ധരിക്കരുത്. നല്ല മുന്‍കോപവും സങ്കടവും പരാതിയും മക്കളെ കുറിച്ച് അനാവശ്യ ആവലാതിയും അധികസംസാരവും ഒക്കെയുള്ള ഒരു സാധാരണ സ്ത്രീ.

പഠനം കഴിഞ്ഞയുടനെ എന്റെ വിവാഹവും തികച്ചും അപരിചിതമായ ചുറ്റുപാടുകളില്‍ മറ്റൊരു രാജ്യത്തെ പ്രവാസജീവിതം അമ്മയെ എന്നില്‍ നിന്നും അടര്‍ത്തിമാറ്റിയപ്പോള്‍ അമ്മയുടെ സാന്നിധ്യം എനിക്ക് എന്തായിരുന്നെന്നു ഞാന്‍ അറിഞ്ഞു.

ഞാന്‍ അവധിക്കു എത്തും മുന്‍പ് മേടമാസത്തിലെ വെയിലില്‍ ഉണക്കിയെടുത്ത മുളക്, പാവക്ക കൊണ്ടാട്ടവും കുരുമുളകും കായുപ്പേരിയും ചക്കവറുത്തതും ചക്ക വരട്ടിയതും കശുവണ്ടിപരിപ്പും അവലോസ്സുണ്ടയും പലയിനം പൊടികളും അച്ചാര്‍ കുപ്പികളും എന്റെ ഭീമന്‍ പെട്ടികള്‍ നിറക്കുമ്പോള്‍ അതിനു പുറകിലുള്ള അമ്മയുടെ ശ്രമവും കരുതലും ഞാന്‍ രുചിച്ചറിഞ്ഞു. ഇന്നും എന്റെ എല്ലാ പാചകപാടവവും പുറത്തെടുത്തിട്ടും അമ്മയുടെ  അടുക്കള നിറയുന്ന രസത്തിന്റെയും  ചെറുനാരാങ്ങ അച്ചാറിന്റെയും മണവും സ്വാദും അതുക്കും മേലേ എന്ന് പറഞ്ഞ് എന്നെ തോല്പിച്ചു നാണിപ്പിക്കുന്നു.

കാറിക്കൂവി കരയുന്ന കൈക്കുഞ്ഞായ എന്റെ മകനെ നെഞ്ചിലിട്ടു കാതില്‍ മെല്ലെ മൂളി, നിമിഷങ്ങള്‍ക്കുള്ളില്‍ ഉറക്കുന്ന അമ്മയുടെ മാന്ത്രികവിദ്യ കണ്ടു അമ്പരന്ന എന്നെ നോക്കി അമ്മ പുഞ്ചിരിച്ചു.

അമ്മയുടെ സ്വരവും നെഞ്ചിന്റെ ചൂടും ഹൃദയത്തിന്റെ ചലനതാളവുമാണ് കുഞ്ഞിന് ഏറ്റവും പരിചിതമെന്നും അതിനോളം സുരക്ഷ അവനു മറ്റൊന്നും നല്‍കില്ല എന്നും അമ്മ പറഞ്ഞത് എത്രയോ ശരിയെന്ന് പിന്നീട് കടന്നുപോയ വര്‍ഷങ്ങളിലൂടെ ഞാന്‍ മനസ്സിലാക്കി.

പ്രായവും അസുഖങ്ങളും അമ്മയെ തളര്‍ത്താന്‍ തുടങ്ങിയപ്പോള്‍ ഏതൊരു പ്രവാസിയെപ്പോലെ നെഞ്ചിനകത്തെ നെരിപ്പോടായിരുന്നു എനിക്കും എന്റെ അമ്മ. അതെ സമയത്തായിരുന്നു എന്റെ അച്ഛന്‍ കുറച്ചു മാസങ്ങള്‍ കിടപ്പു രോഗിയായത്. ഒരു ഹോം നേഴ്‌സ് ഉണ്ടായിട്ടും അച്ഛന്റെ എല്ലാ ശുശ്രൂഷയും ഏറെ ബുദ്ധിമുട്ടി അമ്മ തന്നെ ചെയ്യുമായിരുന്നു.

'അമ്മ എന്തിനാ ഇങ്ങിനെ കഷ്ടപ്പെടുന്നത്, അപ്പോള്‍ പിന്നെ ഈ ഹോം നേഴ്‌സ്  എന്തിനാണ്?' ഞാന്‍ ചോദിച്ചു.
'അതോ... അവര്‍ ചെയ്യുന്നത് പണത്തിനൊരു ജോലി. എനിക്കിതു കടമയും സ്‌നേഹവും', അമ്മ മെല്ലെ അച്ഛന്റെ കൈവിരലുകള്‍ മെല്ലെ നിവര്‍ത്തി തുടച്ചു, ഡയപ്പറുകള്‍ മാറ്റി വൃത്തിയാക്കി, പൗഡര്‍ തൂവി.

പള്ളിയോടു ചേര്‍ന്ന മാതാവിന്റെ കപ്പേളയില്‍ ഒരു കൂട് മെഴുകുതിരി തെളിച്ചു പ്രാര്‍ത്ഥിക്കുന്ന അമ്മയെ ഞാന്‍ പഠിച്ചെടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. വാര്‍ദ്ധക്യത്തില്‍, ഡിമെന്‍ഷ്യയില്‍ മറവിയുടെ  കയങ്ങളിലേക്ക് മുങ്ങിപ്പോയ അച്ഛനെ ഓര്‍മ്മകളിലേക്ക് തിരിച്ചു കയറ്റാന്‍ ഒരു ചികിത്സക്കും കഴിയില്ല എന്നറിഞ്ഞിട്ടും അമ്മ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് എന്റെ നോട്ടത്തില്‍ നിന്നും അമ്മ ഊഹിച്ചെടുത്തിരിക്കണം.'സങ്കടങ്ങളില്‍ ആശ്രയിക്കാന്‍ ഒരിടം എന്ന സമാധാനം വലുതാണ് ', ആ ആത്മവിശ്വാസത്തിനു മുമ്പില്‍ മറ്റൊന്നും ചോദിക്കാന്‍ ഞാന്‍ മുതിര്‍ന്നില്ല.

ഓരോ അവധിക്കാലത്തും അമ്മക്കിഷ്ടമുള്ള എന്താണ് കൊണ്ടുവരേണ്ടത് എന്നയെന്റെ ചോദ്യത്തിന് പതിവായി കേട്ടിരുന്ന ഒറ്റ ഉത്തരം,
'എനിക്ക് എല്ലാം ഉണ്ടിവിടെ, നിന്നെ ഒന്ന് കണ്ടാല്‍ മാത്രം മതി ', എന്ന് മാത്രമായിരുന്നു.

എങ്കിലും അമ്മക്ക് ഉപയോഗിക്കാവുന്നവ സമ്മാനമായി കൊടുത്തും അമ്മക്കിഷ്ടമുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയും ചെറിയ ആഗ്രഹങ്ങള്‍ക്ക് കൂട്ടുനിന്നും എന്റെ മനസ്സിന്റെ ഭാരം ഞാന്‍ ഇറക്കി വെച്ചു. അമ്മയുടെ എഴുപത്തിയൊമ്പതാം വയസ്സിലും ഞങ്ങള്‍ തിയേറ്ററില്‍ ഒരുമിച്ചിരുന്നു സിനിമ കണ്ടു. സീറ്റില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഷ്ടപ്പെടുന്ന നരച്ച വെള്ളമുടിക്കാരി അമ്മൂമ്മയെ ആളുകള്‍ അത്ഭുതത്തോടെ നോക്കി. അമ്മക്ക് ഏറെ ഇഷ്ടപ്പെട്ട വായനക്കായി പുസ്തകങ്ങള്‍ സംഘടിപ്പിച്ചു കൊടുത്തു. വീട്ടില്‍ എന്റെ മക്കളുടെ മലയാളം പരിഭാഷയിലൂടെ ഇംഗ്ലീഷ് സിനിമകള്‍ കണ്ടു അമ്മ കമന്റടിച്ചു,
'ഹായ്... ഇതല്ലേ പടം, നല്ല ജോര്‍ പടം.' അപ്പോള്‍ എന്റെ മക്കളുടെ പ്രായത്തിലേക്കു ചുരുങ്ങി കൂടിയിരുന്ന അമ്മ.

'ഇനി എന്നാ വര്യാ, ഇനി എന്നാ ഒന്ന് കാണാ...?'
ഓരോ യാത്രമൊഴികളിലും അമ്മയുടെ തലോടലോടെയുള്ള ചോദ്യത്തിന് ഉത്തരം പറയാന്‍ എന്നെ അനുവദിക്കാതെ അമ്മയുടെ വിതുമ്പല്‍ കാണാതിരിക്കാന്‍, ഞാന്‍ കാറില്‍ കയറും മുന്‍പ്, മുറിക്കുള്ളില്‍ കയറിപ്പോയിരുന്ന അമ്മ.
 
'അമ്മക്ക് സുഖമില്ല', കാനഡയില്‍ ഈ സന്ദേശം ലഭിക്കുമ്പോള്‍, ആ സമയം നാട്ടില്‍ പാതിരാവാണ്, എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് എന്റെ മനസ്സു പറഞ്ഞിരുന്നു.
' She is sinking'  എന്നും 'നമ്മുടെ അമ്മ നമ്മളെ വിട്ടുപോയി 'എന്നും ഇടവിട്ടുള്ള ഫോണ്‍ വിളികളിലൂടെ സഹോദരന്‍ എന്നെ അറിയിച്ചപ്പോള്‍ മരണം ഊഹം എന്നതില്‍ നിന്നും തെളിഞ്ഞ സത്യമായി എന്റെ മുന്നില്‍ എത്തി.

സിനിമ ഏറെ ഇഷ്ടപ്പെട്ടിരുന്ന അമ്മ അന്നും രാത്രിയും വളരെ വൈകിയും സിനിമ കണ്ടു ആസ്വദിച്ചു ചിരിച്ചു. പെട്ടെന്നു അസ്വസ്ഥത തോന്നുകയും വെറും പതിനഞ്ചു മിനിറ്റിനുള്ളില്‍  സ്‌ട്രോക്ക് സംഭവിച്ചു. ഉടനെ മറുവാക്കിന് കാത്തു നില്‍ക്കാതെ അമ്മയില്‍ നിന്നും ജീവന്റെ തുടിപ്പുകള്‍ പടിയിറങ്ങി പോയിരുന്നു.

അമ്മ ഇനിയില്ല എന്ന സത്യം അംഗീകരിക്കാന്‍  എളുപ്പം എന്റെ മനസ്സു കൂട്ടാക്കിയില്ല. ഞാന്‍ അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നത് എപ്പോഴും ഒരേ സമയത്തായിരുന്നു. ആ സമയം എന്നിലൂടെ വലിയ ശൂന്യത സൃഷ്ടിച്ചു കടന്നുപോയി. സാവധാനം എന്റെ മനസ്സില്‍, ഒറ്റ ചിന്തയില്‍ കൂടി ശാന്തത കൈവന്നു. എന്റെ അമ്മക്ക് വേണ്ടി ചെയ്യാന്‍ പറ്റുന്നതെല്ലാം ഞാന്‍ ചെയ്തു. ഞാന്‍ ഒന്നും ബാക്കിവെച്ചിട്ടില്ല. ആ ആശ്വാസത്തിന്റെ തുരുത്തില്‍ ഞാന്‍ കൃതാര്‍ത്ഥയാകുന്നു.

ഇന്നും ഞങ്ങള്‍ സഹോദരങ്ങള്‍ സംസാരിക്കുമ്പോള്‍ കറങ്ങിത്തിരിഞ്ഞു എത്തുന്ന ഒരു വാചകമുണ്ട്, ' നമ്മുടെ അമ്മ പറയാറുള്ളതുപ്പോലെ'.
അതെ... അമ്മയിലെ വലിയ ശരികള്‍ ഞങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ അറിയുന്നു, അവയുടെ അര്‍ത്ഥവ്യാപ്തി ഏറുന്നു.

ഞാന്‍ ആദ്യമായി അറിഞ്ഞ, എനിക്ക് സുരക്ഷ നല്‍കിയ ഹൃദയതാളം നിലച്ചുവെങ്കിലും പൊക്കിള്‍ക്കൊടിയിലൂടെ എന്നിലേക്ക് ഒഴുകിയെത്തിയ വികാരവായ്പ് , ചൈതന്യമായി എനിക്ക് ചുറ്റിലും നിറയുന്നു. ഒരു പിടി പൂക്കള്‍ മാത്രം ഇന്നു ഞാന്‍ എന്റെയമ്മക്ക് മാറ്റിവെക്കുന്നു.

'അമ്മ എനിക്കു നല്‍കിയത് കടലോളം സ്‌നേഹം. ഞാന്‍ തിരിച്ചുനല്‍കിയത് അതിലൊരു തുള്ളി മാത്രം '