ആൽബെർട്ടയെ കാനഡയിൽ നിന്ന് വേർപെടുത്താനുള്ള പുതിയ നീക്കം ചർച്ചയാക്കി ഫോക്സ് ന്യൂസിലെ വിദഗ്ദ്ധർ. കാനഡയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള വ്യാപാര, സുരക്ഷാ ചർച്ചകളിൽപ്പോലും ആൽബർട്ട വിഷയം സ്വാധീനം ചെലുത്തുമെന്നാണ് ഇവരുടെ വിലയിരുത്തൽ.
ആൽബെർട്ട കാനഡ വിട്ടുപോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മതിയായ താമസക്കാർ ഒരു റഫറണ്ടം ആവശ്യപ്പെട്ട് നിവേദനത്തിൽ ഒപ്പുവച്ചാൽ, 2026ൽ ഇത് സംബന്ധിച്ച് വോട്ടെടുപ്പ് നടത്തുമെന്നും ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. ആംഗസ് റീഡ് നടത്തിയ പുതിയ പോളിൽ 36 ശതമാനം ആൽബെർട്ടക്കാരും കാനഡയിൽ നിന്ന് വേർപിരിയുന്നതിന് വോട്ട് ചെയ്യുമെന്നാണ് കണ്ടെത്തിയത്. 60 ശതമാനത്തിലധികം പേർ അത്തരമൊരു വോട്ടെടുപ്പിനെ എതിർക്കുകയും ചെയ്തു. പ്രധാനമന്ത്രി മാർക്ക് കാർണി ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിന് ഒരു ദിവസം മുമ്പ് തന്റെ പ്രസംഗം നടത്തിയ സ്മിത്ത്, കാർണിയുടെ പുതിയ ലിബറൽ സർക്കാരിനായുള്ള ആവശ്യങ്ങളുടെ ഒരു പട്ടികയും അവതരിപ്പിച്ചു. ഫെഡറൽ സർക്കാർ പ്രവിശ്യയുടെ പരാതികൾ പരിഹരിച്ചില്ലെങ്കിൽ ആൽബർട്ടയുടെ പരമാധികാരം സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കുമെന്നായിരുന്നു സ്മിത്തിൻ്റെ ഭീഷണി.