ദശലക്ഷക്കണക്കിന് കനേഡിയൻ പൌരന്മാരുടെ ആരോഗ്യ വിവരങ്ങൾ വില്പനയ്ക്കെന്ന് പുതിയ പഠനം

By: 600110 On: May 10, 2025, 3:07 PM

ദശലക്ഷക്കണക്കിന് കനേഡിയൻ പൌരന്മാരുടെ ആരോഗ്യ വിവരങ്ങൾ വില്പനയ്ക്കെന്ന് പുതിയ പഠനം. സ്വകാര്യ ക്ലിനിക്കുകൾ രോഗികളുടെ ഡാറ്റ ഔഷധ കമ്പനികൾക്ക് വിൽക്കുന്നു എന്നാണ് പഠനത്തിലുള്ളത്. കാനഡയിൽ മെഡിക്കൽ റെക്കോർഡ് വ്യവസായം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും, രോഗികളുടെ ഡാറ്റ വ്യത്യസ്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് എങ്ങനെ ലഭ്യമാകുന്നു എന്നതടക്കമുള്ള കാര്യങ്ങളാണ് പഠനം പരിശോധിച്ചത്. 

സ്വകാര്യ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഡോക്ടർമാർ, വാണിജ്യ ഡാറ്റ ബ്രോക്കർമാർ, ഫാർമസ്യൂട്ടിക്കൽ കമ്പനികൾ എന്നിവരടങ്ങുന്ന ശൃംഖലകൾ, രോഗികളുടെ മെഡിക്കൽ രേഖകൾ വാണിജ്യപരമായി ഉപയോഗിക്കുന്നു എന്നാണ് പഠനത്തിലുള്ളത്. ഫാർമസ്യൂട്ടിക്കൾ കമ്പനികളാണ് ഈ ഡേറ്റകൾ കൂടുതൽ ഉപയോഗപ്പെടുത്തുന്നത്. രണ്ട് രീതിയിലാണ് ഇത് പ്രധാനമായും പ്രവർത്തിക്കുന്നത്. ഇതനുസരിച്ച് ചില സ്വകാര്യ ക്ലിനിക്കുകൾ രോഗികളുടെ പേരുകൾ, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ നീക്കം ചെയ്ത് ഈ ഡാറ്റ ഒരു ബാഹ്യ കമ്പനിക്ക് വിൽക്കുന്നു. ഈ കമ്പനി വിവരങ്ങൾ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് കൈമാറുന്നു.  മറ്റൊരു രീതിയനുസരിച്ച്, ഡാറ്റ ശേഖരിക്കുന്ന കമ്പനിയുടെ ഒരു അനുബന്ധ സ്ഥാപനമായാണ് ക്ലിനികുകൾ പ്രവർത്തിക്കുന്നത്. ഇതിലൂടെ ആ കമ്പനിക്ക് രോഗിയുടെ വിവരങ്ങൾ നേരിട്ട് ലഭിക്കുന്നു. 

ചിലപ്പോൾ ഈ ഡേറ്റ പങ്കിടൽ രോഗികൾക്കും ഗുണകരമായേക്കാം. എന്നാൽ ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ ചെലവ് വർദ്ധിപ്പിക്കുന്നതടക്കമുള്ള ഫലങ്ങളും ഇതുണ്ടാക്കിയേക്കാമെന്ന് ഡൽഹൗസി സർവകലാശാലയിലെ ഹെൽത്ത് ജസ്റ്റിസ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടർ മാത്യു ഹെർഡർ പറഞ്ഞു. യാതൊരു തരത്തിലുള്ള സുതാര്യതയുമില്ലാതെയാണ് ഇത് നടക്കുന്നത്. അതും ആശങ്കയുണ്ടാക്കുന്നു എന്ന് മാത്യു ഹെർഡർ പറഞ്ഞു.