കാനഡയ്ക് അഞ്ചാംപനി മുക്ത രാജ്യമെന്ന പദവി നഷ്ടപ്പെട്ടേക്കാം എന്ന് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡയുടെ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് അഞ്ചാം പനി പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്. കാനഡ ഏകദേശം 30 വർഷമായി അഞ്ചാംപനി മുക്ത പദവി നിലനിർത്തിയിട്ടുണ്ട്. നിലവിലുള്ള പകർച്ചവ്യാധികൾ ഇതേ രീതിയിൽ വളർന്നാൽ, 2025 ഒക്ടോബറോടെ കാനഡയ്ക്ക് ആ പദവി നഷ്ടപ്പെടുമെന്നാണ് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡയുടെ (PHAC) സമീപകാല റിസ്ക് അപ്‌ഡേറ്റ് പറയുന്നത്.
ഇത് വളരെ പ്രധാനപ്പെട്ടൊരു പൊതുജനാരോഗ്യ പ്രശ്നമാണ്. 1998ൽ കാനഡ അഞ്ചാംപനി നിർമാർജനം ചെയ്തു. തുടർന്ന് 30 വർഷത്തോളം ഇത്രയും വലിയ പകർച്ചവ്യാധികൾ ഉണ്ടായിട്ടില്ലെന്ന് ഒൻ്റാരിയോയിലെ പബ്ലിക് ഹെൽത്ത് ഫിസിഷ്യൻ ഡോ. സാറാ വിൽസൺ പറഞ്ഞു. കാനഡയിൽ മാത്രമല്ല, ലോകമെമ്പാടും, യൂറോപ്പിലും അമേരിക്കയിലും അഞ്ചാം പനി കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മറ്റ് രാജ്യങ്ങൾക്കും അഞ്ചാംപനി നിർമാർജന പദവി നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ് എന്നാണ് റിപ്പോർട്ട്. ഏറ്റവും വലിയ പകർച്ചവ്യാധികളിൽ ഒന്നാണ് അഞ്ചാംപനി. COVID-19, ഇൻഫ്ലുവൻസ, ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങളേക്കാൾ അഞ്ചാം പനിക്ക് വ്യാപനശേഷി കൂടുതലാണ്. വാക്സിനേഷൻ നിരക്ക് കുറവുള്ള പ്രദേശങ്ങളിൽ രോഗം വേഗം പടരും. ഏപ്രിൽ 19 വരെ , ഏഴ് പ്രവിശ്യകളിലായി ഈ വർഷം കാനഡയിൽ 1,177 അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒൻ്റാരിയോയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.