പവർസ്കൂളിലെ ഡാറ്റ ചോർച്ചയ്ക്ക് ശേഷവും, കനേഡിയൻ സ്കൂളുകൾക്ക് പണം ആവശ്യപ്പെട്ടുള്ള ഭീഷണി സന്ദേശങ്ങൾ എത്തുന്നത് തുടരുന്നു

By: 600110 On: May 9, 2025, 1:14 PM

പവർസ്കൂളിലെ ഡാറ്റ ചോർച്ചയ്ക്ക് ശേഷവും, പണം ആവശ്യപ്പെട്ടുള്ള ഭീഷണി സന്ദേശങ്ങൾ ചില കനേഡിയൻ സ്കൂൾ ബോർഡുകൾക്ക് ഇപ്പോഴും ലഭിക്കുന്നതായി റിപ്പോർട്ട്.  ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളെയും  പൂർവ്വ വിദ്യാർത്ഥികളെയും ആശങ്കയിലാക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്. 

2024 ഡിസംബറിലാണ് പവർ സ്കൂളിൽ ഉണ്ടായ ഡാറ്റ ചോർച്ചയിലൂടെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്വകാര്യ വിവരങ്ങൾ പുറത്തുവന്നത്. മോഷ്ടിച്ച ഡാറ്റ പരസ്യമാകുന്നത് തടയാൻ പവർസ്കൂൾ ഒരു തവണ മോചനദ്രവ്യം നൽകിയിരുന്നു. എന്നാൽ അതേ ഡാറ്റ ഉപയോഗിച്ച് ഹാക്കർമാർ ഇപ്പോൾ വ്യക്തിഗത സ്കൂൾ ബോർഡുകളെ ഭീഷണിപ്പെടുത്തുകയാണ്. ടൊറൻ്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് , പീൽ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് , കാൽഗറി ബോർഡ് ഓഫ് എഡ്യൂക്കേഷൻ എന്നിവയ്ക്കാണ് പണം ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിച്ചത്. വിദ്യാർത്ഥികളുടെ വീടുകളിലേക്ക് അധികൃതർ അയച്ച സന്ദേശത്തിലാണ് വീണ്ടും ഭീഷണി ലഭിച്ച കാര്യമുള്ളത്. എന്നാൽ പുതിയ ഡാറ്റ ചോർച്ച ഉണ്ടായിട്ടില്ലെന്ന് പവർ സ്കൂൾ വ്യക്തമാക്കിയിട്ടുണ്ട്. ഹാക്കർമാർ വടക്കേ അമേരിക്കയിലുടനീളമുള്ള സ്കൂൾ ബോർഡുകളെ  ബന്ധപ്പെട്ടിട്ടുണ്ടെന്ന് തങ്ങൾക്ക് അറിയാമെന്ന് വിദ്യാർത്ഥികളുടെ വിവര സംവിധാനം നൽകുന്ന യുഎസ് ആസ്ഥാനമായുള്ള പവർസ്കൂൾ പറഞ്ഞു.
ഇത് പുതിയ ഒരു സംഭവമാണെന്ന് വിശ്വസിക്കുന്നില്ല എന്നും  ഡാറ്റയുടെ സാമ്പിളുകൾക്ക് ഡിസംബറിന് മുൻപ് ഹാക്ക് ചെയ്ത ഡാറ്റയുമായി സാമ്യമുണ്ടെന്നും പവർസ്കൂൾ വ്യക്തമാക്കി.  ഹാക്കർമാർ  തങ്ങളുടെ ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുകയും വീണ്ടും ഇരകളാക്കുകയും ചെയ്യുന്നത്  വേദനിപ്പിക്കുന്നുവെന്നും കമ്പനി പറഞ്ഞു.