ആല്‍ബെര്‍ട്ടയിലുടനീളം ആശങ്കയായി അഞ്ചാംപനി; കേസുകള്‍ 300 കടന്നു; മുന്നറിയിപ്പ് നല്‍കി ഡോക്ടര്‍മാര്‍ 

By: 600002 On: May 9, 2025, 11:41 AM

 

 

ആല്‍ബെര്‍ട്ടയിലുടനീളം ആശങ്കയായി മാറിയിരിക്കുകയാണ് അഞ്ചാംപനി. വ്യാഴാഴ്ച വരെ 313 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1980 കള്‍ക്ക് ശേഷം പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവുമധികം കേസുകളാണിത്. അഞ്ചാംപനി ബാധിതരുടെ എണ്ണം 300 കടന്നതോടെ ഡോക്ടര്‍മാരും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പുതിയ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആല്‍ബെര്‍ട്ടയിലെ ഡോക്ടര്‍മാര്‍ ഒന്നടങ്കം പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അഞ്ചാംപനിക്കെതിരെ വാക്‌സിനേഷന്‍ നിര്‍ബന്ധമായും സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. 

അഞ്ചാംപനി കേസുകള്‍ ആയിരം കടന്നാല്‍ ഒന്ന് മുതല്‍ മൂന്ന് മരണങ്ങള്‍ വരെ പ്രതീക്ഷിക്കാമെന്ന് ആല്‍ബെര്‍ട്ട മുന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്ത് ഡോ. ജെയിംസ് ടാല്‍ബോട്ട് പറഞ്ഞു. കൂടാതെ, ശ്രവണ വൈകല്യം, അപസ്മാരം, മനസികവളര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി ഗുരുതരമായ രോഗലക്ഷണങ്ങള്‍ക്ക് കാരണമാവുകയും അവ സങ്കീര്‍ണമാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, കുടുംബങ്ങള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന പ്രശ്‌നത്തില്‍ നിന്ന് കൂടുതല്‍ സമൂഹ വ്യാപനത്തിലേക്ക് അഞ്ചാംപനി പടരുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യ മന്ത്രി അഡ്രിയാന ലാഗ്രാഞ്ച് അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇപ്പോള്‍ പ്രവിശ്യയില്‍ പ്രതിരോധ കുത്തിവയ്പ്പില്‍ 68 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ആല്‍ബെര്‍ട്ടയില്‍ 1-844-944-3434 എന്ന നമ്പറില്‍ ഒരു പുതിയ മീസില്‍സ് ഹോട്ട്‌ലൈന്‍ ഉണ്ട്. അവിടെ ആളുകള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് രേഖകള്‍ പരിശോധിക്കാനും അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാനും കഴിയും. മീസില്‍സ് നമ്പറുകളും വിവരങ്ങളും അടങ്ങിയ വെബ്‌പേജും സന്ദര്‍ശിക്കാവുന്നതാണ്.