ചെയ്യാത്ത കുറ്റത്തിൻ്റെ പേരിൽ മാസങ്ങളായി ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കുടുങ്ങി കനേഡിയൻ പൌരൻ

By: 600110 On: May 8, 2025, 11:46 AM

തെറ്റായ ഐഡൻ്റിറ്റിയും കാലതാമസവും കാരണം കനേഡിയൻ പൗരൻ്റെ  ഡൊമിനിക്കൻ റിപ്പബ്ലിക് യാത്ര മാസങ്ങൾ നീണ്ടുവെന്ന് റിപ്പോർട്ട്. കരീബിയനിൽ ഒരാഴ്ചത്തെ അവധിക്കാലം ആഘോഷിക്കാൻ പോയ  ഡേവിഡ് ബെന്നറ്റിനും ഭാര്യ ജെയ്ൻ വിൽകോക്സിനുമാണ് ദുർഗ്ഗതി ഉണ്ടായത്.  

പിആർ പ്രൊഫഷണലുകളായ ഇരുവരും 16 വർഷമായി ഒൻ്റാരിയോയിലെ ബർലിംഗ്ടണിൽ താമസിക്കാരാണ്. ഫെബ്രുവരി 28 നാണ് ഇരുവരും ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ എത്തിയത്. മാർച്ച് ഏഴിന് തിരിച്ചുള്ള യാത്രയ്ക്കായി പുണ്ട കാന അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു പ്രശ്നങ്ങൾ തുടങ്ങിയത്. ബെന്നറ്റിനെ മാറ്റി നിർത്തി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ തുടങ്ങി.  ഡേവി ബെന്നറ്റ് എന്ന ടാഗ് ഉള്ള ഒരു ബാഗിൻ്റെ ഫോട്ടോ കാണിച്ചതിന് ശേഷമായിരുന്നു ചോദ്യങ്ങൾ. അത് തങ്ങളുടെ ബാഗല്ല എന്ന് ദമ്പതികൾ പറഞ്ഞിട്ടും ഉദ്യോഗസ്ഥർ അത് വിശ്വാസത്തിൽ എടുത്തില്ല.  ഡേവിൻ്റെ എല്ലാ യാത്രാ രേഖകളിലും ഡേവിഡ് ആർ. ബെന്നറ്റ് എന്ന പേര് ഉണ്ടായിരുന്നു. എന്നിട്ടും ബെന്നറ്റിനെതിരെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റം ചുമത്തി  ജയിലിലേക്ക് മാറ്റി. മൂന്ന് രാത്രിയും നാല് പകലും ജയിലിൽ കഴിഞ്ഞ ശേഷം, ബെന്നറ്റിന് ഏകദേശം 5,000 ഡോളർ ചെലവാക്കിയാണ് ജാമ്യം ലഭിച്ചത്.

കാനഡയിൽ തിരിച്ചെത്തിയ വിൽകോക്സ് സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. പ്രാദേശിക എംപി കരീന ഗൗൾഡ് സഹായിച്ചെങ്കിലും ഗ്ലോബൽ അഫയേഴ്‌സിൻ്റെയും എംബസിയുടെയും സേവനം നിരാശാജനകമായിരുന്നു എന്ന് വിൽകോക്സ് പറയുന്നു. വിദേശയാത്രയ്ക്കിടെ  കാനഡക്കാർക്ക് പ്രശ്നം വന്നാൽ, സർക്കാർ പിന്തുണ വളരെ കുറച്ച് മാത്രമെ ഉണ്ടാകൂ എന്ന് എല്ലാവരും അറിഞ്ഞിരിക്കണമെന്നും വിൽകോക്സ് പറഞ്ഞു. ജാമ്യം ലഭിച്ചെങ്കിലും ബെന്നറ്റിൻ്റെ മടക്കയാത്രയിൽ പിന്നെയും തടസങ്ങൾ ഉണ്ടായി. കേസ് ഔദ്യോഗികമായി പിൻവലിച്ച്, യാത്രാ നിയന്ത്രണങ്ങൾ നീക്കിയ ശേഷം മാത്രമാണ് ബെന്നറ്റിന് വീട്ടിലേക്ക് മടങ്ങാൻ കഴിയുക.

എന്നാൽ അപ്പോഴാണ് അവർക്ക് മറ്റൊരു പ്രശ്നം നേരിടേണ്ടി വന്നത്.  ബെന്നറ്റിനെ യാത്ര ചെയ്യാൻ അനുവദിക്കുന്ന രേഖകൾ പ്രോസസ്സ് ചെയ്യാൻ ഒന്ന് മുതൽ രണ്ടാഴ്ച വരെ സമയമെടുക്കും. കസ്റ്റഡിയിലെടുത്ത ദിവസം മുതൽ ബെന്നറ്റിൻ്റെ  ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ  നിയമ, ജീവിതച്ചെലവുകൾ കൂടി. ഒടുവിൽ ദമ്പതികൾ ഒരു ക്രൗഡ് ഫണ്ടിംഗ് സൈറ്റിനെ ആശയിച്ചു.  ഇതുവരെ 80,000 ഡോളറിലധികം ചെലവഴിച്ചുവെന്ന് വിൽകോക്സ് പറഞ്ഞു.  ഏകദേശം 50,000 ഡോളർ ഫണ്ട് സ്വരൂപിക്കുകയും ചെയ്തെന്നും അവർ പറയുന്നു. ഈ ഒരു യാത്രയും തുടർന്നുള്ള അനുഭവങ്ങളും ജീവിതം തന്നെ മാറ്റിമറിച്ചെന്ന് വിൽകോക്സ് പറയുന്നു. മടക്കയാത്ര പ്രതീക്ഷിച്ചിരിക്കുകയാണ് ഇരുവരും.