ആൽബെർട്ടയിൽ വീണ്ടും ആശങ്കയായി കാട്ടു തീ. ശനിയാഴ്ച റെഡ്‌വാട്ടർ പ്രൊവിൻഷ്യൽ റിക്രിയേഷൻ ഏരിയയ്ക്ക് സമീപം കാട്ടുതീ പടർന്നതിന് പിന്നാലെ, ആളുകളോട് ഒഴിഞ്ഞ് പോകാൻ ഭരണകൂടം നിർദ്ദേശം നൽകി കഴിഞ്ഞു. തീപിടിത്തത്തെ തുടർന്ന് ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചതിനാൽ കാട്ടുതീ സാധ്യത വളരെ കൂടുതലാണ് എന്നാണ് റിപ്പോർട്ട്. എഡ്മണ്ടൻ്റെ വടക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലേക്ക് തീ പടരുന്ന സാഹചര്യത്തിൽ, അടിയന്തര മുന്നറിയിപ്പുകളും ഒഴിപ്പിക്കൽ ഉത്തരവുകളുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വീശിയടിച്ച കാറ്റിൽ ആളിപ്പർന്ന തീ വൈകുന്നേരത്തോടെ അതിവേഗം പടരുകയായിരുന്നു. ഇതേ തുടർന്ന് കമ്മ്യൂണിറ്റി ഹാളുകളിലേക്കും ഹോക്കി റിങ്കുകളിലേക്കും അടിയന്തര സ്വീകരണ കേന്ദ്രങ്ങളിലേക്കും ആളുകൾ കൂട്ടത്തോടെ എത്തുകയും ചെയ്തു.
ആൽബെർട്ടയുടെ പല ഭാഗങ്ങളിലും കാട്ടുതീ ഭീഷണി രൂക്ഷമാണ്. വനങ്ങളും കൃഷിയിടങ്ങളും മഴയില്ലാതെ വരണ്ടുണങ്ങിയിരിക്കുന്നതിനാൽ, പ്രവിശ്യയുടെ പല ഭാഗങ്ങളിലും കാട്ടുതീ ഭീഷണി തുടരുമെന്നാണ് റിപ്പോർട്ട്. ചൂടുള്ളതും വരണ്ടതും കാറ്റുള്ളതുമായ കാലാവസ്ഥ ആഴ്ച മുഴുവൻ നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ അപകട സാധ്യത കൂടുതലാണെന്ന് ആൽബെർട്ട വൈൽഡ്‌ഫയറിലെ ഇൻഫർമേഷൻ ഓഫീസർ കൈ ബോവറിംഗ് പറഞ്ഞു. ഫയർ വെതർ ഇൻഡക്സ് പ്രകാരം പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും തീപിടുത്ത സാധ്യത വളരെ കൂടുതലാണ്. മധ്യ, വടക്കൻ ആൽബെർട്ടയിലാണ് കാട്ടുതീയ്ക്ക് ഏറ്റവും സാധ്യതയുള്ള ചില പ്രദേശങ്ങൾ കാണപ്പെടുന്നത് എന്നും സൂചികയിൽ പറയുന്നു