പാകിസ്ഥാനിൽ റെഡ് അലർട്ട്, രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പാക് പ്രധാനമന്ത്രി; യുദ്ധ ഭീഷണി മുഴക്കി ഷഹബാദ്

By: 600007 On: May 8, 2025, 3:44 AM

 

 

ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന്‍റെ പശ്ചാത്തലത്തിൽ രാത്രി പാകിസ്ഥാൻ ജനതയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ഇന്ത്യക്കെതിരെ യുദ്ധ ഭീഷണി മുഴക്കുകയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത ഷഹബാസ് ഷരീഫ് ചെയ്തത്. പാക്കിസ്ഥാന് ഒരടി പിന്നോട്ടില്ലെന്നും തിരിച്ചടി നൽകാൻ ഏതറ്റം വരെയും പോകുമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ചിന്തിയ ഓരോ തുള്ളി രക്തത്തിന് പകരം ചോദിക്കുമെന്നും അത് എങ്ങനെയെന്ന് പാക്കിസ്ഥാന് അറിയാമെന്നും ഷഹബാസ് ഷരീഫ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിൽ കൊല്ലപ്പെട്ട ഭീകരരെയടക്കം രക്തസാക്ഷികൾ എന്ന് വിശേഷിപ്പിച്ചാണ് പാക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

നേരത്തെ പാക് ദേശീയ അസംബ്ലിയിലും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യക്കെതിരെ യുദ്ധ ഭീഷണി മുഴക്കിയിരുന്നു.  ശക്തമായ തിരിച്ചടി കിട്ടിയിട്ടും ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തുവെന്ന അവകാശവാദമടക്കം നടത്തിയാണ് പാക് പ്രധാനമന്ത്രി പോർവിളി നടത്തിയത്. ഇന്ത്യയുടെ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്നാണ് ദേശീയ അസംബ്ലിയില്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അഭിപ്രായപ്പെട്ടത്. സൈന്യത്തിന് പൂര്‍ണ്ണ ഉത്തരവാദിത്തം നല്‍കിയിരിക്കുകയാണ്. അതിര്‍ത്തിയില്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ തകര്ത്തുവെന്നും അവകാശപ്പെട്ടു. ദേശീയ സുരക്ഷ സമിതി യോഗത്തിലും ഇന്ത്യക്ക് ശക്തമായ തിരിച്ചടി നല്‍കിയെന്നാണ് പാക് പ്രധാനമന്ത്രി പറഞ്ഞത്. തുടര്‍ ആക്രമണത്തിനുള്ള സമയവും സാഹചര്യവും സൈന്യത്തിന് സ്വീകരിക്കാമെന്നാണ് ഷഹബാസ് വ്യക്തമാക്കിയിരിക്കുന്നത്. ജമ്മുകാശ്മീര്‍, ഗുജറാത്ത്, രാജസ്ഥാന്‍ അതിര്‍ത്തികളാണ് പാകിസ്ഥാന്‍ ഉന്നം വയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാഷ്ട്രീയമായും സാമ്പത്തികമായും ദുര്‍ബലമായ പാകിസ്ഥാന് തിരിച്ചടിക്ക് ശേഷിയില്ലെന്നും വിലയിരുത്തപ്പെടുന്നു. അടിയന്തര സാഹചര്യം പരിഗണിച്ച് പാക് സര്‍ക്കാര്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ആഭ്യന്തര വിമാന സര്‍വീസുകള്‍ 36 മണിക്കൂര്‍ നേരം റദ്ദാക്കി. വ്യോമപാതയും പൂര്‍ണ്ണമായും അടച്ചിട്ടുണ്ട്. സ്കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകുയാണ്.