വാൻകൂവർ-കിംഗ്‌സ്‌വേ എംപി ഡോൺ ഡേവിസിനെ എൻഡിപിയുടെ ഇടക്കാല നേതാവായി തിരഞ്ഞെടുത്തു. ഏപ്രിൽ 28-ന് നടന്ന ഫെഡറൽ തെരഞ്ഞെടുപ്പിൽ ന്യൂ ഡെമോക്രാറ്റുകളുടെ മോശം പ്രകടനത്തെത്തുടർന്ന് സ്ഥാനമൊഴിയാനിരുന്ന ജഗ്മീത് സിങ്ങിന് പകരക്കാരനെ നിയമിക്കാൻ പാർട്ടി ഒരുങ്ങുന്നതിനിടെയാണ് ഇത്. പാർട്ടിയുടെ എംപിമാരുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്ന് പാർട്ടി ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഒരു ഇടക്കാല നേതാവിനെ തിരഞ്ഞെടുത്താലുടൻ താൻ സ്ഥാനമൊഴിയുമെന്ന് ജഗ്മീത് സിംഗ് നേരത്തേ പറഞ്ഞിരുന്നു. സിങ്ങിന് പുറമെ നിരവധി എൻഡിപി സ്ഥാനാർത്ഥികൾക്കും സീറ്റുകൾ നഷ്ടമായിരുന്നു. ലിബറൽ, കൺസർവേറ്റീവ് പാർട്ടികളിലേക്ക് കൂടുതൽ വോട്ടർമാർ എത്തിയതോടെ എൻഡിപി 24 ൽ നിന്ന് വെറും ഏഴ് സീറ്റുകളിലേക്ക് ചുരുങ്ങിയിരുന്നു. ഇതോടെ പാർട്ടിക്ക് അവരുടെ ഔദ്യോഗിക പദവി നഷ്ടപ്പെടുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ലെങ്കിലും, മെച്ചപ്പെട്ട കാനഡ കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധതയുമായി മുന്നോട്ട് പോകുമെന്ന് പാർട്ടി പ്രസിഡൻ്റ് മേരി ഷോർട്ടൽ പറഞ്ഞു. നേതാവെന്ന നിലയിൽ സിംഗിൻ്റെ പ്രവർത്തനങ്ങൾക്ക് പാർട്ടി നന്ദി അറിയിച്ചു. അധ്വാനിക്കുന്ന ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള വ്യക്തമായ പ്രതിബദ്ധതയോടെയും ധൈര്യത്തോടെയും അനുകമ്പയോടെയുമാണ് അദ്ദേഹം പാർട്ടിയെ നയിച്ചതെന്നും പാർട്ടി പുറത്തിറക്കിയ വാർത്താക്കുറിപ്പിലുണ്ട്.