കുടുംബ സങ്കല്പങ്ങൾ പലതും മാറുകയാണ്. കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടുംബങ്ങളിലേക്ക് നമ്മൾ വിഘടിക്കപ്പെട്ടത് യൂറോപ്യന്‍ സംസ്കാരത്തിന്‍റെ അമിത സ്വാധീനം കാരണമാണ്. എന്നാല്‍, ഇന്ന് ലോകമെങ്ങുമുള്ള അണുകുടുംബ സങ്കല്പത്തിനും തിരിച്ചടി നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വാരാന്ത്യ വിവാഹങ്ങളിലേക്കും സൌഹദവിവാഹങ്ങളിലേക്കും പുതുതലമുറ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകൾ പുറത്ത് വന്നു തുടങ്ങി. ഇതിനിടെയാണ് യുഎസില്‍ നിന്നും മറ്റൊരു കുടുംബ കഥ വൈറലായത്. സാധാരണ ജീവിതത്തെ വെല്ലുവിളിച്ച് കൊണ്ടുള്ള ഒരു കുടുംബ കഥ.
ഭാര്യ - ഭര്‍ത്തൃ ബന്ധങ്ങൾ തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന കാലത്ത് രണ്ട് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ഒരു വീട്ടില്‍ കഴിയുന്ന മോഗന്‍ ജീവിതം ഓണ്‍ലൈനില്‍ വലിയ പ്രശംസയും അഭിനന്ദനവുമാണ് നേടുന്നതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 -ൽ പോലീസ് ഉദ്യോഗസ്ഥനായ ടൈലറെ മേഗൻ ആദ്യമായി വിവാഹം കഴിച്ചു. ഇരുവര്‍ക്കും ഒരു മകൾ ജനിച്ചു. എന്നാല്‍ അവരുടെ 2023 -ൽ ആ ബന്ധം വിവാഹ മോചനത്തിൽ അവസാനിച്ചു. നിയമപരമായി വേര്‍പിരിഞ്ഞെങ്കിലും മകളുടെ ക്ഷേമത്തിനായി ഇരുവരും തങ്ങളുടെ ബന്ധം നിലനിര്‍ത്തി. വിവാഹ മോചനത്തിന് പിന്നാലെ, മേഗൻ കാലിഫോർണിയയിലെ സ്വന്തം നാട്ടിലേക്ക് മടങ്ങി. അവിടെ വച്ച് തന്‍റെ പഴയ കാമുകന്‍ മൈക്കിളുമായി മോഗന്‍ വീണ്ടും അടുക്കുകയും മേഗന്‍ വീണ്ടും ഗര്‍ഭിണിയാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മേഗനും മൈക്കിളും വിവാഹിതരാകുന്നത്.
ഇതേസമയം അമ്മയുടെ അസാന്നിധ്യം തന്‍റെ മകൾക്ക് ഉണ്ടാകരുതെന്ന് കരുതിയ ടൈലർ, മേഗന്‍റെ വീടിന് സമീപത്ത് മറ്റൊരു വീട് വാങ്ങി അങ്ങോട്ട് താമസം മാറാന്‍ തീരുമാനിച്ചു. എന്നാല്‍ ഉയർന്ന ജീവിത ചിലവ് അദ്ദേഹത്തെ ഈ തീരുമാനത്തില്‍ നിന്നും പിന്നോട്ട് വലിച്ചു. ടൈലറുടെ നീക്കമറിഞ്ഞ മേഗന്‍റെ രണ്ടാം ഭര്‍ത്താവായ മൈക്കിൾ, ഒരു നിര്‍ദ്ദേശം മുന്നോട്ട് വച്ചു. മേഗനും തനിക്കും ഒപ്പം ടൈലറിനും മകൾക്കും താമസിക്കാം. ഇതിന് പിന്നാലെ മേഗന്‍, ടൈലറിനോട് തന്‍റെ ഭര്‍ത്താവിന്‍റെ ആശയം പങ്കുവച്ചു. 'ആദ്യം എനിക്ക് അത് വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷേ, പിന്നീട് ഞങ്ങൾ അതിനോട് പൊരുത്തപ്പെട്ടു.' ടൈലർ, തന്‍റെ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ന് മേഗനും ഭര്‍ത്താവും മുന്‍ഭര്‍ത്താവും രണ്ട് കുട്ടികളുമായി അഞ്ച് പേരടങ്ങിയ കുടുംബം സമാധാനപരമായി വീട് മുന്നോട്ട് കൊണ്ട് പോകുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ടൈലറും മൈക്കിളും സഹോദര തുല്യമാണെന്നാണ് മേഗന്‍ അഭിപ്രായപ്പെടുന്നത്. ഇരുവര്‍ക്കുമിടയില്‍ ചൂടേറിയ വാക്ക് തര്‍ക്കങ്ങളോ അസൂയ നിറഞ്ഞ മത്സരങ്ങളോ ഇല്ലെന്നും മേഗന്‍ അവകാശപ്പെടുന്നു. അതേസമയം മേഗന്‍റെ കഥ സമൂഹ മാധ്യമ ഉപയോക്താക്കളെ രണ്ട് തട്ടിലാക്കി. ചിലര്‍ മേഗന്‍റെ തീരുമാനത്തെ അംഗീകരിച്ചപ്പോൾ, മറ്റ് ചില യാഥാസ്ഥിതികർ എതിര്‍പ്പുമായി രംഗത്തെത്തി.