അമേരിക്കൻ പ്രസിഡൻ്റ ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വാഷിംഗ്ടൺ ഡിസിയിലേക്ക് യാത്ര തിരിച്ചു. കാർണിയുടെ യാത്ര സംബന്ധിച്ച വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്. ചൊവ്വാഴ്ച വൈറ്റ് ഹൗസിലാണ് ട്രംപുമായുള്ള കൂടിക്കാഴ്ച. എന്തൊക്കെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനാണ് അദ്ദേഹം തന്നെ കാണാൻ ആഗ്രഹിക്കുന്നതെന്ന് അറിയില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പക്ഷേ ഒരു കരാറിൽ എത്താൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നാണ് കരുതുന്നതെന്നും ട്രംപ് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നല്കി.
തിങ്കളാഴ്ച വൈകുന്നേരം വാഷിംഗ്ടണിൽ ബിസിനസ് കൗൺസിൽ ഓഫ് കാനഡ ആതിഥേയത്വം വഹിക്കുന്ന പരിപാടിയിൽ കനേഡിയൻ -അമേരിക്കൻ ബിസിനസ്സ് നേതാക്കളുമായി കാർണി കൂടിക്കാഴ്ച നടത്തും. കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്സ്-മെക്സിക്കോ സ്വതന്ത്ര വ്യാപാര കരാറിൻ്റെ (CUSMA) പുനരാലോചനകൾ അടുത്ത വർഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനിടയിലാണ് ട്രംപ് - കാർണി കൂടിക്കാഴ്ച നടക്കുന്നത്. എന്നാൽ ട്രംപിൻ്റെ താരിഫുകൾ ചർച്ചകളെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. അമേരിക്കയുമായുള്ള ചർച്ചകൾ എളുപ്പമായിരിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കാർണി പറഞ്ഞിരുന്നു. അവ ഒരു നേർരേഖയിൽ മുന്നോട്ട് പോയേക്കില്ല. ഉയർച്ചകളും താഴ്ചകളും ഉണ്ടാകും. പക്ഷേ കാനഡയ്ക്ക് ഏറ്റവും മികച്ച കരാറിനായി താൻ പോരാടുമെന്നും കാർണി വ്യക്തമാക്കിയിരുന്നു.