കാനഡയുടെ എഫ്-35 യുദ്ധവിമാനങ്ങളുടെ സ്പെയർ പാർട്സുകളുടെ നിയന്ത്രണം അമേരിക്കയുടെ പക്കൽ തന്നെയായിരിക്കും എന്ന് റിപ്പോർട്ട്. സ്പെയർ പാർട്‌സുകൾ ക്യൂബെക്കിലെയും ആൽബെർട്ടയിലെയും സൈനിക താവളങ്ങളിൽ സൂക്ഷിക്കും. എങ്കിലും , അതിൻ്റെ ഉടമസ്ഥത അമേരിക്കയുടെ കൈകളിൽ തന്നെ തുടരും. സ്പെയർ പാർട്സുകൾ യുദ്ധവിമാനത്തിൽ ഘടിപ്പിച്ചാൽ മാത്രമെ അതിൻ്റെ നിയന്ത്രണം കാനഡയ്ക്ക് സ്വന്തമാകൂ. മറ്റ് രാജ്യങ്ങൾ എഫ്-35 വിമാനങ്ങൾ വാങ്ങുമ്പോഴും അവയുടെ മേൽ അമേരിക്ക എത്രത്തോളം നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നതുമായി ബന്ധപ്പട്ട് അധികമാർക്കും അറിയാത്ത കാര്യങ്ങളാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
മാർച്ചിൽ ഡെന്മാർക്കും സ്പെയർ പാർട്സ് സംബന്ധിച്ച പ്രശ്നം നേരിട്ടിരുന്നു. ഡാനിഷ് എഫ്-35 വിമാനങ്ങൾക്കായി ഡെന്മാർക്കിൽ സൂക്ഷിച്ചിരിക്കുന്ന സ്പെയർ പാർട്സുകൾ എടുത്ത് അമേരിക്ക ഇസ്രായേലിലേക്ക് കയറ്റി അയച്ചതിനെ തുടർന്നാണ് ഇത് വാർത്തകളിൽ ഇടം നേടിയത്. ഇത് രാജ്യത്തിൻ്റെ വിദേശ നയത്തിന് എതിരാണെങ്കിലും അമേരിക്കയെ തടയാൻ തങ്ങൾക്കാവില്ലെന്നായിരുന്നു അന്ന് ഡെന്മാർക്ക് സർക്കാർ വ്യക്തമാക്കിയത്. സ്പെയർ പാർട്സുമായി ബന്ധപ്പെട്ട അമേരിക്കയുമായുള്ള നിബന്ധനകൾ എന്തൊക്കെയെന്ന് കനേഡിയൻ സേനാ നേതൃത്വം ഇത് വരെ പരസ്യമാക്കിയിട്ടില്ല. എന്നാൽ 2023-ൽ യുഎസ് ഗവൺമെൻ്റ് അക്കൗണ്ടബിലിറ്റി ഓഫീസ് റിപ്പോർട്ട് എഫ്-35 ഭാഗങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ വെളിപ്പെടുത്തിയിരുന്നു. മറ്റൊരു രാജ്യത്തിൻ്റെ വിമാനത്തിൽ സ്ഥാപിക്കുന്നതുവരെ ഈ ഭാഗങ്ങൾ യുഎസ് സർക്കാരിൻ്റെ സ്വത്താണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സ്പെയർ പാർട്സ് പ്രശ്നം കാനഡയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് ഡിഎൻഡിയും കനേഡിയൻ സേനയും ഇത് വരെ ഉത്തരം നൽകിയിട്ടില്ല. ട്രംപ് കനേഡിയൻ പരമാധികാരത്തിനെതിരെ ഭീഷണി മുഴക്കിയതിനെ തുടർന്ന് അമേരിക്കയിൽ നിന്ന് 19 ബില്യൺ ഡോളർ ചെലവഴിച്ച്, എഫ് -35 വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി ഉത്തരവിട്ടിട്ടുണ്ട്.